1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2021

സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരി പിടിച്ചുകെട്ടാനും രണ്ട് വര്‍ഷം മുൻപ് അടച്ചിട്ട ക്ലാസ് മുറികള്‍ തുറക്കാനുമായി കുട്ടികളിലേയ്ക്കും കൊവിഡ് 19 വാക്സിനേഷൻ വ്യാപിക്കുകയാണ് വിവിധ ലോകരാജ്യങ്ങള്‍. പലയിടത്തും 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാണ് വാക്സിൻ നല്‍കാൻ അനുമതിയുള്ളത്. എന്നാൽ ലോകത്ത് ആദ്യമായി കൈക്കുഞ്ഞുങ്ങള്‍ക്ക് വാക്സിൻ നല്‍കാൻ ആരംഭിച്ചിരിക്കുകയാണ് ക്യൂബ.

രണ്ട് വയസു മുതലുള്ള കുഞ്ഞുങ്ങള്‍ക്കാണഅ ക്യൂബയിൽ തിങ്കളാഴ്ച മുതൽ കൊവിഡ് വാക്സിൻ നല്‍കിത്തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. 2020 മാര്‍ച്ച് മുതൽ അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായാണ് ക്യൂബ വാക്സിനേഷൻ വ്യാപിപ്പിക്കുന്നത്. രാജ്യത്ത് ഇൻ്റര്‍നെറ്റ് ലഭ്യത കുറവായതിനാൽ ടെലിവിഷൻ വഴിയാണ് നിലവിൽ കുട്ടികള്‍ക്ക് ക്ലാസുകള്‍ എത്തിക്കുന്നത്.

ക്യൂബ വികസിപ്പിച്ച ആഡ്ബാല, സോബറെന എന്നീ വാക്സിനുകളാണ് കുട്ടികളിൽ കുത്തിവെയ്ക്കാൻ ആസംഭിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിയെൻഫ്യൂഗോ പ്രവിശ്യയിൽ രണ്ട് വയസിനു 12 വയസിനും ഇടയിൽ പ്രായുള്ള കുട്ടികളിലെ വാക്സിനേഷനും തുടങ്ങിയത്.

പല രാജ്യങ്ങളിലും ഇതിനോടകം 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവിഡ് വാക്സിൻ നല്‍കുന്നുണ്ട്. മറ്റു പല രാജ്യങ്ങളിലും കുട്ടികളിലെ വാക്സിൻ ക്ലിനിക്കൽ പരീക്ഷണവും തുടരുകയാണ്. ചൈനയും യുഎഇയുംഅടക്കമുള്ള രാജ്യങ്ങളും കൊച്ചുകുട്ടികളിലേയ്ക്കും വാക്സിനേഷൻ വ്യാപിപ്പിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ലാറ്റിനമേരിക്കയിൽ ആദ്യമായി വാക്സിൻ വികസിപ്പിക്കുന്ന രാജ്യവും ക്യൂബയാണ്. യുഎസിലെ നൊവോവാക്സ്, ഫ്രാൻസിൻ്റെ സനോഫി വാക്സിനുകള്‍ക്ക് സമാനമായി റീകോംബിനൻ്റ് പ്രോട്ടീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന വാക്സിനുകളാണ് ഇവ. എന്നാൽ ക്യൂബൻ വാക്സിൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. നോവോവാക്സ്, സനോഫി വാക്സിനുകളും ലോകാരോഗ്യ സംഘടനയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. സാധാരണ ഫ്രിഡ്ജിലെ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതാണ് ഈ വാക്സിൻ്റെ പ്രധാന മെച്ചം.

വാക്സിനേഷൻ വിജയത്തിലെത്തിയാൽ കഴിഞ്ഞ ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ തുറക്കാനാകുമെന്നാണ് ക്യൂബയുടെ പ്രതീക്ഷ. രാജ്യത്തെ ബഹുഭൂരിപക്ഷം സ്കൂളുകളും 2020 മാര്‍ച്ച് മുതൽ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ചില സ്കൂളുകള്‍ തുറന്നിരുന്നെങ്കിലും ജനുവരിയോടെ വീണ്ടും സ്കൂളുകള്‍ അടയ്ക്കാൻ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും ഇതിനു മുൻപായി എല്ലാ കുട്ടികള്‍ക്കും വാക്സിൻ കിട്ടിയെന്നു ഉറപ്പാക്കുമെന്നും ക്യൂബൻ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ലാറ്റിനമേരിക്കൻ രാജ്യമായ ചിലി ചൈനയുടെ സിനോവാക് വാക്സിൻ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നല്‍കി. ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന യൂണിസെഫ് ലോകത്തെല്ലായിടത്തും ഉടൻ തന്നെ സ്കൂളുകള്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലം സ്കൂളുകള്‍ അടച്ചിടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇതിനു ന്യായമില്ലെന്നുമാണ് യൂണിസെഫ് വ്യക്തമാക്കിയത്.

എന്നാൽ അടുത്തിടെ വീണ്ടും കൊവിഡ് 19 കേസുകള്‍ ഉയര്‍ന്നത് ക്യൂബൻ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത 5700 കൊവിഡ് മരണങ്ങളിൽ പകുതിയും കഴിഞ്ഞ മാസം മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ മൂന്നിലൊന്നും കഴിഞ്ഞ മാസത്തെ കണക്കിലാണ് സർക്കാർ ഉൾപ്പെടുത്തിയത് എന്നതും ശ്രദ്ധേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.