സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രോത്സാഹിക്കാതിരിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ ചര്‍ച്ചയിലൂടെയും നിയമസംവിധാനത്തിലും ആണ് സമാധാനത്തിന്റെ വഴി ഉള്ളത്,” ഇറാന്‍ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.
ദില്ലി കലാപത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇറാന്‍റെ പ്രതികരണം സ്വീകാര്യമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നയതന്ത്ര മര്യാദകൾക്ക് യോജിച്ചതല്ലെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയിലെ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്..
ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള, വിവേചനപരവും പക്ഷപാതം നിറഞ്ഞതുമായ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഇറാന്‍ അംബാസിഡര്‍ അലി ചെഗേനിയോട് ഇന്ത്യ ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനെ പോലെ ഒരു രാജ്യത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തേ യുഎൻ സെക്രട്ടറി ജനറലും അമേരിക്കയിലെ ജനപ്രതിനിധികളും ദില്ലി കലാപത്തെ അപലപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല