സ്വന്തം ലേഖകൻ: കൊല്ലം നടുമൺകാവിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി. വീട്ടിനുള്ളിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിൽ അലക്കുകയായിരുന്നു അമ്മ. ദേവനന്ദ ആ സമയത്ത് കളിക്കാനായി പുറത്തിറങ്ങി. പിന്നീട് കുട്ടിയെ കാണാതായി. വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവമായതിനാൽ കുട്ടി ഇന്നു സ്‌കൂളിൽ പോയില്ല.
പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്. വീടിന്റെ അടുത്ത് ഒരു പുഴയുണ്ട്. കുട്ടി പുറത്തിറങ്ങി കളിക്കുന്നതിനിടയിൽ പുഴയിലെങ്ങാനും വീണതാകുമോ എന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സ് തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ് പൊലീസ്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്.
അതിനിടെ കുട്ടിയെ കണ്ടെത്തിയതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വക്കനാട് സരസ്വതി വിദ്യാനികേതനിലെ വിദ്യാർഥിനിയാണ് ദേവനന്ദ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല