സ്വന്തം ലേഖകൻ: ദുബായ് ടാക്സി കോർപറേഷൻ ആരംഭിച്ച ‘മൈ ഡ്രൈവർ’ സേവനം ഇതുവരെ 2000 ത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉപഭോക്താക്കളുടെ വാഹനം ഓടിക്കുന്നതിന് ശാസ്ത്രീയ പരിശീലനം നേടിയ ഡ്രൈവർമാരെ ദുബായ് ടാക്സി എത്തിക്കുന്ന സംവിധാനമാണ് ‘മൈ ഡ്രൈവർ’ സേവനം. വാഹനത്തിലെ ഇന്ധനവും ഉപഭോക്താക്കൾ തന്നെ വഹിക്കണം.
2012ൽ സേവനം ആരംഭിച്ചതിനു ശേഷം കഴിഞ്ഞ വർഷം വരെ 2000ൽ പരം പേർക്ക് ഓൺ-ഡിമാൻഡ് ‘മൈ ഡ്രൈവർ’സേവനം നൽകിയതായും ആർ.ടി.എ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ദുബായ് ടാക്സി കോർപറേഷൻ ആവിഷ്കരിച്ച നോവൽ, പ്രീമിയം സേവനങ്ങളിൽ ഒന്നാണ് ‘മൈ ഡ്രൈവർ’ പദ്ധതി. രണ്ട് കക്ഷികളും അംഗീകരിച്ച നിർദിഷ്്ട കാലയളവിലേക്ക് വ്യക്തികൾ, മാതാപിതാക്കൾ, കുടുംബങ്ങൾ അല്ലെങ്കിൽ കമ്പനികൾ എന്നിവ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
പദ്ധതി പ്രകാരം പ്രതിദിനമോ ആഴ്ച തോറുമോ പ്രതിമാസമോ സേവനത്തിനായി കരാറിലേർപ്പെടാം. പ്രാഥമികമായി ദുബായ് ആസ്ഥാനമായുള്ള വ്യക്തികൾക്കും കമ്പനികൾക്കും മാത്രമാണ് സേവനം നൽകുന്നത്. എല്ലാവിധ കോവിഡ് സുരക്ഷ മുൻകരുതലുകളും പിന്തുടരുന്ന മികച്ച പരിശീലനം ലഭിച്ച പ്രഫഷനൽ ഡ്രൈവർമാരെയാണ് ദുബായ് ടാക്സി വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി മികച്ച സേവനങ്ങൾ നൽകാൻ ദുബായ് ടാക്സി കോർപറേഷൻ എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. പൊതുജനങ്ങളെ സേവിക്കുന്നതും അവരിൽ സന്തോഷം പകരുന്നതിനുമാണ് ദുബായ് ടാക്സി മുൻഗണന നൽകുന്നതെന്ന് ദുബായ് ടാക്സി കോർപറേഷൻ സി.ഇ.ഒ മൻസൂർ അൽ ഫലാസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല