
സ്വന്തം ലേഖകൻ: വിവാഹങ്ങൾ, സ്വകാര്യ ഒത്തുചേരലുകൾ, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയിലെല്ലാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി 27 മുതൽ ഇത്തരം പരിപാടികളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് പുതിയ നിർദേശം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ചടങ്ങുകളിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് ഒത്തുചേരുന്നതെന്ന് ഉറപ്പാക്കണം. ഹോട്ടൽ, വീട്, മറ്റ് വേദികളിലെല്ലാം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും ഇത് ബാധകമാണ്. എല്ലാ വിനോദപരിപാടികളും ദുബായിൽ നിർത്തിവെച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളും ടൂറിസം വകുപ്പ് പിൻവലിച്ചു. ഈ മേഖലയിൽ അടുത്തിടെ 200 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മൂന്നാഴ്ചയ്ക്കുള്ളിൽ 20 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിരുന്നു. കപ്പലുകളിലെയും അബ്ര മുതലായവയിലെയും വിനോദപരിപാടികളും ഭക്ഷ്യവിൽപ്പനയും നിർത്തി. ജിം, ഫിറ്റ്‌നസ് കേന്ദ്രം എന്നിവിടങ്ങളിൽ സാമൂഹിക അകലം രണ്ടിൽനിന്ന് മൂന്ന് മീറ്ററാക്കി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഫെബ്രുവരി 19 വരെ ഒഴിവാക്കിയിട്ടുണ്ട്.
ദുബായിലെ കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഭക്ഷണശാലകളിൽ എത്തുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ശീഷ കഫേകൾക്കും നിർദേശം ബാധകമാണ്.
പുതിയ മാർഗനിർദേശങ്ങൾ താഴെ:
റെസ്റ്റോറന്റുകളിൽ മേശകൾ തമ്മിലുള്ള ദൂരം രണ്ട് മീറ്ററിൽനിന്ന് മൂന്ന് മീറ്ററാക്കി.
റെസ്റ്റോറന്റുകളിൽ ഒരു മേശയ്ക്കുചുറ്റും ഏഴുപേർക്കുവരെ പരമാവധി ഇരിക്കാം. നേരത്തേ 10 പേർക്ക് ഇരിക്കാമായിരുന്നു.
കഫേകളിൽ ഒരു മേശയിൽ പരമാവധി നാലുപേർക്കാണ് അനുമതി.
ദുബായ് മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ്, സാമ്പത്തിക വകുപ്പ് അധികൃതർ പരിശോധന കൂടുതൽ വ്യാപിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല