സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും.
ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര ചെയ്യുന്നതിന് മുൻപായി ട്രാവൽ ഏജൻസികളുമായോ എയർലൈൻ ഓഫിസുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. അവ്യക്തത മൂലം ചില വിമാനങ്ങൾ റദ്ദാക്കിയതും സെക്ടർ മാറ്റിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ക്രിസ്മസിനായി നാട്ടിലേക്കു പോകുന്നവരും യുഎഇയിലേക്കു വരുന്നവരും കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്നലെ രാത്രി 8.45നു ദുബായിൽനിന്നു കോഴിക്കോട്ടെത്തി 9.45നു ദുബായിലേക്കു പോകേണ്ട സ്പൈസ്ജെറ്റ് വിമാനം റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്. അവിടേക്കുതന്നെ മടങ്ങി. നിലവിൽ സ്പൈസ് ജെറ്റ് വിമാനത്തിനു മാത്രമാണു കോഴിക്കോട്ടുനിന്ന് ഈ ക്രമീകരണം നിർദേശിച്ചിട്ടുള്ളത്.
ദുബായിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് റാസൽഖൈമയിലേക്കു മാറ്റിയ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല