സ്വന്തം ലേഖകൻ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) കൊവിഡ് വാക്സിനേഷൻ കാമ്പയിൻ വിപുലീകരിക്കുന്നു. താമസ വിസയുള്ള 40 വയസ്സും അതിനുമുകളിൽ പ്രായമുള്ള എല്ലാ താമസക്കാർക്കും വാക്സിൻ എടുക്കാനായി രജിസ്ട്രേഷൻ നടത്താമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു.
മറ്റ് എമിറേറ്റുകളിൽനിന്ന് താമസ വിസ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവർ ദുബൈയിൽ താമസിക്കുന്നവരാണെങ്കിൽ അത്തരക്കാർക്കും വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാമെന്നും ഡി.എച്ച്.എ അധികൃതർ വ്യക്തമാക്കി. സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും ഏറ്റവും ഉയർന്ന തോതിൽ ഉറപ്പാക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കാനുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദിെൻറ നിർദേശങ്ങളെ തുടർന്നാണ് പ്രവാസികൾ ഉൾപെടെയുള്ള എല്ലാ താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകാനുള്ള തീരുമാനം.
വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി വിപുലീകരിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഗുണകരമാകും. പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങൾക്ക് ബുധനാഴ്ച മുതൽ ഡി.എച്ച്.എ ആപ് അല്ലെങ്കിൽ ഡി.എച്ച്.എ കോൺടാക്റ്റ് സെൻറർ വഴി വാക്സിനേഷൻ അപ്പോയിൻറ്മെൻറ് എടുക്കാനാവും. 800 342 നമ്പറിൽ വിളിച്ച് സെൻററുമായി ബന്ധപ്പെടാം.
വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുള്ള വിഭാഗങ്ങൾ:
എല്ലാ ഇമാറാത്തി പൗരന്മാരും (16 വയസ്സും അതിൽ കൂടുതലുമുള്ളവർ),
60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ താമസക്കാർ,
40 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ സാധുവായ ദുബൈ വിസ ഉടമകൾ
വിട്ടു മാറാത്ത രോഗങ്ങളാൽ വലയുന്ന സാധുവായ ദുബൈ റസിഡൻറ് വിസ ഉടമകൾ
നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവർ (16 വയസ്സും അതിൽ കൂടുതലുമുള്ളവർ),
കൊവിഡ് മുൻനിര പോരാളികൾ
സുപ്രധാന മേഖലയിലെ തൊഴിലാളികൾ
റമദാൻ കാലത്ത് ഇഫ്താർ തമ്പുകൾക്ക് ദുബൈയിൽ അനുമതി നിഷേധിച്ചു. കൊവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻറ് (ഐ.എ.സി.ഡി) പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ നിർദേശ പ്രകാരം 2021ലെ റമദാൻ കൂടാരങ്ങൾക്കുള്ള എല്ലാ പെർമിറ്റുകളും റദ്ദാക്കിയതായി വ്യക്തമാക്കുന്നു.
റമദാൻ മാസത്തിൽ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനായി പള്ളികൾക്കോ വീടുകൾക്കോ മറ്റേതെങ്കിലും പൊതുസ്ഥലങ്ങൾക്കോ പുറത്ത് കൂടാരങ്ങൾ അനുവദിക്കില്ല. റമദാൻ മാസത്തിൽ എല്ലാവർക്കും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് ഐ.എ.സി.ഡിയിലെ ചാരിറ്റബിൾ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് ദർവിഷ് അൽ മുഹൈരി പറഞ്ഞു.
റമദാൻ മാസത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ, കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസൻസുള്ളതുമായ അസോസിയേഷനുകളെയും ചാരിറ്റബിൾ സ്ഥാപനങ്ങളെയും ബന്ധപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സഹായം ഉറപ്പു വരുത്താനായി ഏജൻസികളെയും ഓർഗനൈസേഷനുകളെയും ഏകോപിപ്പിക്കുമെന്ന്ഐ.എ.സി.ഡിയിലെ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഹമ്മദ് മുസാബെ ദാഹി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല