
സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക.
ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ യുഎഇയിലേക്ക് യാത്രാ വിലക്കുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതുപ്രകാരം അനുമതി ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെ ഏതാനും വിഭാഗങ്ങള്‍ക്കാണ് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.
യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും, നയതന്ത്ര ഉദ്യോഗസ്ഥര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍, മുന്‍കൂര്‍ അനുമതി ലഭിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ള പ്രവാസികള്‍, വിദേശത്ത് നിന്നുള്ള കാര്‍ഗോ, ട്രാന്‍സിറ്റ് വിമാനങ്ങളിലെ ജീവനക്കാര്‍, ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ച ബിസിനസുകാര്‍, യുഎഇയിലെ സുപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശന അനുമതിയുള്ളത്. ഇവര്‍ പിസിആര്‍ പരിശോധനയും ക്വാറന്റൈനും അടക്കമുള്ള നിബന്ധനകള്‍ പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല