സ്വന്തം ലേഖകൻ: ലോകം മുഴുവൻ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ സന്ദർശകർക്കായി തുറക്കുന്നു. സിൽവർ ജൂബിലി സീസൺ ഒക്ടോബർ 25ന് തുടങ്ങുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ എത്തുന്നതിനാൽ ഗ്ലോബൽ വില്ലേജ് ഇക്കുറിയുണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ, കോവിഡിൽനിന്ന് അതിവേഗം അതിജീവിക്കുന്ന യു.എ.ഇ ഗ്ലോബൽ വില്ലേജും തുറന്നുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 2021 ഏപ്രിൽ വരെയായിരിക്കും ആഗോള ഗ്രാമത്തിന്റെ പ്രവർത്തനം. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കായ 15 ദിർഹം തന്നെയായിരിക്കും ഇക്കുറിയും നിരക്ക്.
ഈ വർഷം 70 ലക്ഷം സന്ദർശകരെയാണ് ഗ്ലോബൽ വില്ലേജ് പ്രതീക്ഷിക്കുന്നത്. 40,000 ഇവൻറുകളും ഷോകളും ആക്ടിവിറ്റികളുമാണ് ഈ വർഷം പദ്ധതിയിട്ടിരിക്കുന്നത്. സുരക്ഷ മുൻകരുതൽ ഒരുക്കിയതിന്റെ പേരിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ സുരക്ഷ സ്റ്റാമ്പും ഗ്ലോബൽ വില്ലേജിന് ലഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ സീസൺ നേരത്തേ അവസാനിപ്പിച്ചിരുന്നു. മാർച്ച് 15ഓടെയാണ് ഗ്ലോബൽ വില്ലേജ് അടച്ചത്.ലോ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘങ്ങൾ അതത് രാജ്യങ്ങളിലെ വിപണിയുമായെത്തുന്ന ഗ്ലോബൽ വില്ലേജ് തുറക്കുന്നതോടെ വിദേശ വിനോദ സഞ്ചാരികൾ യു.എ.ഇയിലേക്ക് ഒഴുകിയെത്തും. സിൽവർ ജൂബിലി വർഷം ഗ്ലോബൽ വില്ലേജിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണെന്നും ഇതുവരെ കാണാത്ത പലതും ഇക്കുറിയുണ്ടാവുമെന്നും സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും ഇത് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല