സ്വന്തം ലേഖകൻ: തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനത്തിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്പോർട്ടോ, എമിറേറ്റ്സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനി മുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാൽ മതിയാകും.
ആദ്യഘട്ടമായി എമിറേറ്റ്സ് എയർെലെൻസിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. വൈകാതെ തന്നെ മറ്റ് എയർലൈൻസുകളിലും ഇത് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഒരു തവണ രജിസ്റ്റർ ചെയ്ത് സ്മാർട്ട് ടണലിലൂടെ പോയവർക്ക് പിന്നീട് പാസ്പോർട്ടില്ലാതെ പോകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) ഈ സംവിധാനം നടപ്പാക്കിയത്.
എമിഗ്രേഷൻ നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. 122 സ്മാർട്ട് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്താൽ പിന്നീട് യാത്ര സ്മാർട്ട് വഴികളിലൂടെയാണ്. ഇവിടെയൊന്നും പാസ്പോർട്ടോ ടിക്കറ്റോ കാണിക്കേണ്ടതില്ല. ഇവിടെയുള്ള കാമറകൾ യാത്രക്കാരെ തിരിച്ചറിയുകയും ഗേറ്റ് തനിയെ തുറക്കുകയും ചെയ്യും.
ഓരോ ചെക്ക് ഇൻ പോയൻറുകളിലും 5-10 സെക്കൻഡിനുള്ളിൽ നടപടിക്രമങ്ങൾ കഴിയും. മിനിറ്റുകൾക്കുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കാനാകും. നേരേത്ത ജൈടെക്സ് ഫെസ്റ്റിൽ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു. മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരു വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത്.
യാത്രക്കാരുടെ മുഖമാണ് ഞങ്ങളുടെ പാസ്പോർട്ടെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ഭാവിയിൽ എമിഗ്രേഷൻ പൂർണമായും ഓട്ടോമാറ്റിക്കായി നടക്കുന്ന സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവുമധികം സഞ്ചാരിൾ കടന്നു പോകുന്ന വിമാനത്താവളമായ ദുബായിൽ തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി നടപടികൾ പൂർത്തിയാക്കാനും സ്മാർട്ട് ടണൽ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല