1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: 20 മാസങ്ങൾക്കുശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി. ബുധനാഴ്ച ടെർമിനൽ മൂന്നിലെ കോൺകോഴ്‌സ് എ തുറന്നതോടെയാണ് വിമാനത്താവളം 100 ശതമാനം ശേഷിയിലെത്തിയത്. എമിറേറ്റ്‌സ് എയർലൈൻ സേവനം നൽകുന്ന വർഷത്തിൽ 19 മില്യൻ യാത്രക്കാർ കടന്നുപോകുന്ന എ 380 ടെർമിനലാണിത്.

മഹാമാരിക്കുശേഷം എമിറേറ്റ്‌സ് എയർലൈൻ 90 ശതമാനവും പ്രവർത്തനശേഷി പുനഃസ്ഥാപിച്ചുകഴിഞ്ഞു. അടുത്തമാസത്തോടെ പൂർണശേഷി കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് എയർലൈൻസ്. യാത്രാ ആവശ്യം വർധിച്ചതോടെ അടുത്ത ആറുമാസത്തിനകം 6000 അധികജീവനക്കാരെകൂടി നിയമിക്കാനുള്ള ഒരുക്കത്തിലുമാണ്. കഴിഞ്ഞയാഴ്ച പല ഘട്ടങ്ങളിലായി വിമാനത്താവളത്തിനകത്ത് 1400 ജീവനക്കാരെ നിയമിച്ചിരുന്നു.

മഹാമാരിയിൽ 2500 പേർക്കാണ് തൊഴിൽ നഷ്ടമായിരുന്നത്. പിരിച്ചുവിട്ടവരിൽ ഏറെപ്പേരെയും തിരിച്ചുവിളിച്ചു. എല്ലാം തിരിച്ചുവരവിന്റെ പാതയിലാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്.

ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം എന്നനിലയിൽ സ്ഥാനമുയർത്തുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. കോവിഡിന് മുൻപ് പ്രതിവർഷം ഒമ്പത് കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരുന്നത്. ആഗോള വ്യോമയാന മേഖല മഹാമാരിക്ക് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങണമെങ്കിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ആവശ്യമാണ്. ഇത് സംബന്ധമായി ലോകമെമ്പാടുമുള്ള എയർപോർട്ട് അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

കോവിഡിനെ നേരിടാൻ ഒട്ടേറെ രാജ്യങ്ങളിലേക്ക് സഹായ സാമഗ്രികൾ എത്തിക്കുന്നതിന് കഴിഞ്ഞ രണ്ടുവർഷമായി ദുബായ് വിമാനത്താവളത്തിൽനിന്ന്‌ അൽമക്തൂം വിമാനത്താവളത്തിൽ നിന്നും ചരക്ക് ഗതാഗതശേഷി ഉപയോഗിച്ച എമിറേറ്റ്‌സ് സ്കൈ കാർഗോയെ പോൾ ഗ്രിഫിത്ത്‌സ് അഭിനന്ദിച്ചു.

പ്രതിസന്ധിഘട്ടത്തിൽ ലോകമെമ്പാടുമുള്ള വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിന് ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുന്നതിൽ എമിറേറ്റ്‌സ് സുപ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.