സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സേവനം വീണ്ടും തുടങ്ങി. ഇതോടെ, യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റുകളിൽ പാസ്പോർട്ട് സ്കാൻ ചെയ്ത് അതിവേഗം എമിഗ്രേഷൻ പൂർത്തീകരിക്കാം. എമിഗ്രേഷൻ കൗണ്ടറുകൾക്കു മുന്നിൽ വരിനിൽക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് പുനഃസ്ഥാപിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിെവച്ചിരിക്കുകയായിരുന്നു. ടെർമിനൽ മൂന്നിലാണ് സ്മാർട്ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സഞ്ചരിക്കാനുള്ള ഏറ്റവും സുരക്ഷിത മാർഗമാണ് സ്മാർട്ട് ഗേറ്റുകളെന്ന് എമിഗ്രഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.
റെസിഡൻറ് വിസക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്ര നിയന്ത്രണങ്ങൾ നീക്കിയശേഷം ദുബായ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ അനുദിനം വർധനയാണ് ഉണ്ടാകുന്നത്.ടൂറിസം മേഖല വീണ്ടും സജീവമാകുന്നതിെൻറ ഭാഗമായി ദുബായ് സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയ ശേഷം ദിവസേന 20,000 ലധികം സഞ്ചാരികളാണ് ദുബായ്യിലേക്ക് വരുന്നത്.വരും മാസങ്ങളിൽ ഈ എണ്ണത്തിൽ കൂടുതൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല