സ്വന്തം ലേഖകൻ: ബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഒാണ്‍ലൈൻ പദ്ധതി ദുബായ് പ്രഖ്യാപിച്ചു. നാട്ടിൽ കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ് ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട്, യുഎഇ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ്, ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു വർഷത്തെ കരാർ രേഖ, കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ(5,000 യുഎസ് ഡോളർ) മാസ വരുമാനമുള്ളതിൻ്റെ രേഖ, അവസാന മാസത്തെ പേ സ്ലിപ്പ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവയാണ് ഇൗ പദ്ധതിയിൽ പങ്കുചേരാൻ ഒാൺലൈനായി അപേക്ഷിക്കാൻ വേണ്ടത്. അപേക്ഷകൻ കമ്പനി ഉടമയാണെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ (5,000 യുഎസ് ഡോളർ) വരുമാനമുള്ളതിൻ്റെ രേഖ, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും ഹാജരാക്കണം.
ടെലികോം സൗകര്യങ്ങൾ, സ്കൂൾ എന്നിവയടക്കം ദുബായിലെ എല്ലാ സൗകര്യങ്ങളും പദ്ധതിയിലൂടെ സ്വന്തമാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി. വരുമാന നികുതി അടയ്ക്കേണ്ടാത്ത ദുബായിൽ 200 രാജ്യക്കാരിൽ ഏറെ പേർ ജീവിക്കുന്നു. ഇവരെ അടുത്തറിയാനും സഹവർത്തിത്തതോടെ കഴിയാനും ഇൗ പദ്ധതി വഴി സാധ്യമാകും. ഏകദേശം 1,054 ദിർഹമിന്റെ ആരോഗ്യ പരിരക്ഷയാണു നേടേണ്ടത്.
കോവിഡിനെ തുടർന്നു രാജ്യാന്തര തലത്തിൽ തൊഴിൽ മേഖലയിലുണ്ടായ ഡിജിറ്റൽ സാധ്യതകൾ കൂടി കണക്കിലെടുത്താണു ദുബായിൽ റിമോട്ട് വർക്കിങ് വീസ പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കു യോജിച്ച പുതിയ സംവിധാനം ദുബായിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ സഹായകമാകുമെന്നും ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ സമി അൽ ഖംസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല