
സ്വന്തം ലേഖകൻ: രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള വിസയുമായി ദുബായ്. ഒന്നിലേറെ തവണ പോയി വരാമെന്നതാണ് ഈ വിസയുടെ സവിശേഷത. ചൊവ്വാഴ്ച മുതല്‍ മള്‍ട്ടി എന്‍ട്രി വിസ വിതരണം ചെയ്തു തുടങ്ങിയതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.
ലോകത്തെമ്പാടുമുള്ള മികച്ച പ്രഫഷനലുകളെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ഭരണകൂടം നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് പഞ്ചവല്‍സര വിസയെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു.
ജോലിയുടെയും ബിസിനസിന്റെയും കാര്യത്തില്‍ മികച്ച അവസരങ്ങള്‍ സമ്മാനിക്കുന്നു എന്നത് മാത്രമല്ല ഈ വിസയുടെ പ്രത്യേകത. അതോടൊപ്ം ജീവിത സൗകര്യങ്ങളിലും രീതികളിലും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ഇവയ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കും ബിസിനസിനും നിക്ഷേപത്തിനും പ്രതിഭാ വികസനത്തിനുമെല്ലാം അനുകൂലമായ ലോകത്തെ മികച്ച നഗരങ്ങളിലൊന്നായി ദുബായ് മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വരവില്‍ 90 ദിവസം വരെ രാജ്യത്ത് താമസിക്കാന്‍ മള്‍ട്ടിനാഷനല്‍ കമ്പനി ജീവനക്കാര്‍ക്കായി അനുവദിക്കുന്ന ഈ വിസയില്‍ സാധിക്കുമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. 90 ദിവസത്തിന് ശേഷം അപേക്ഷ നല്‍കിയാല്‍ മറ്റൊരു 90 ദിവസത്തേക്ക് കൂടി താമസം ദീര്‍ഘിപ്പിക്കുവാനും സാധിക്കും.
ദുബായ് ഇക്കോണമി ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പുതിയ വിസ അനുവദിക്കുന്നത്. രാജ്യത്തേക്കുള്ള വിസ നടപടികളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും യാത്രയും താമസവും എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ ഓഫീസുകളുള്ള മള്‍ട്ടി നാഷനല്‍ കമ്പനികളിലെ ജീവനക്കാര്‍ക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അനുവദിക്കുക.
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് ദുബിയില്‍ നടക്കുന്ന ബിസിനസ് മീറ്റുകള്‍, ഇവന്റുകള്‍, സമ്മേളനങ്ങള്‍, പരിശീലന പരിപാടികള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ഇടയ്ക്കിടെ ഉണ്ടാവുന്ന പരിപാടികളില്‍ ആയാസ രഹിതമായി പങ്കെടുക്കാനും തിരികെ പോവാനും സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.
ഇത്തരം വിസ ഉള്ളയാള്‍ക്ക് മറ്റു നടപടിക്രമങ്ങൾ ഒന്നുമില്ലാതെ അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വന്ന് തിരികെ പോവാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ മള്‍ട്ടി എന്‍ട്രി വിസ ഇഷ്യൂ ചെയ്തു തുടങ്ങിയതായി ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍രി അറിയിച്ചു.
വിസ നടപടികള്‍ ലളിതമാക്കാന്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ആകര്‍ഷകമായ വിസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ രാജ്യത്തേക്കുള്ള വിസ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും അദ്ദേഹം അറിയിച്ചു. നേരത്തേ സംരംഭകരും ബിസിനസ് പ്രമുഖരും നിക്ഷേപകര്‍ക്കും കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ പ്രമുഖ വ്യക്തികള്‍ക്കുള്ള ഗോള്‍ഡന്‍ വിസ, ദുബായിലെ ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള റിട്ടയര്‍മെന്റ് വിസ, ദുബായിലിരുന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളില്‍ ഓണ്‍ലൈനായി ജോലി ചെയ്യുന്നതിനുള്ള വെര്‍ച്വല്‍ വര്‍ക്ക് വിസ തുടങ്ങിയ നിരവധി പദ്ധതികള്‍ ദുബായ് ആവിഷ്‌ക്കരിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല