സ്വന്തം ലേഖകൻ: ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങൾ ഉടൻ ദുബായ് റോഡുകളിലും. രണ്ടു വർഷത്തിനകം ഇത്തരത്തിലുള്ള ആദ്യ വാഹനങ്ങൾ നിരത്തിലിറങ്ങും. 2030നുള്ളിൽ 25 ശതമാനം വാഹനങ്ങളും ഡ്രൈവർ രഹിതമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. അമേരിക്കക്കുപുറത്ത് ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്ന ആദ്യ നഗരമാകാൻ തയാറെടുക്കുകയാണ് ദുബായ്.
ഡ്രൈവറില്ലാ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്രൂയിസ് എന്ന അമേരിക്കൻ കമ്പനിയുമായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) കരാർ ഒപ്പിട്ടു. കമ്പനിയുടെ നിയമകാര്യ പ്രതിനിധിയും മുൻ യു.എസ് അംബാസഡറുമായ ജെഫ് ബ്ലീച്ചുമായി കൂടിക്കാഴ്ച നടത്തിയശേഷം ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
2023ൽ ഡ്രൈവറില്ലാത്ത ആദ്യ വാഹനങ്ങൾ ഓടിത്തുടങ്ങും. 2030ൽ നാലായിരത്തോളം ഡ്രൈവർരഹിത വാഹനങ്ങൾ ദുബായ് നഗരത്തിന് സ്വന്തമാകും. 2029 വരെ ദുബായ്ക്ക് ഡ്രൈവർരഹിത ടാക്സികളും വാഹനങ്ങളും ലഭ്യമാക്കുന്നത് ക്രൂയിസ് ആയിരിക്കും.
കാർബൺ വികിരണം ഇല്ല, പരിസ്ഥിതി സൗഹൃദമാണ്, കൂട്ടിയിടിക്കില്ല, ഗതാഗത കുരുക്കുണ്ടാക്കില്ല എന്നിവയാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. ഡ്രൈവർ രഹിത വാഹനങ്ങൾ ഗതാഗത ചെലവിൽ വർഷം 900 ദശലക്ഷം ദിർഹമിെൻറ കുറവുണ്ടാക്കുമെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മലിനീകരണം 12 ശതമാനം കുറയുന്നതോടെ വർഷം 1.5 ശതകോടിയുടെ നേട്ടവും കണക്കാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല