സ്വന്തം ലേഖകൻ: യു.എസ് സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക് മേത്തക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക് മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ് സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്.
നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാവും മേത്ത നേരിടുക. കോറി വൻ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ന്യൂജഴ്സി ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണ്.
റിക്ക് 85,736 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ഹർഷക്ക് 75,402 വോട്ടുകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ ഇന്തോ – അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയാണ്. ബയോടെക് സംരംഭകനും ഹെൽത്ത് കെയർ വിദഗ്ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല