1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012


മല്‍സരം BBC -1 ല്‍ വൈകിട്ട് 7.45 മുതല്‍ ലൈവായി കാണാം

യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി പദത്തിനായി നിലവിലുള്ള ജേതാക്കളായ സ്‌പെയിനും മുന്‍ ചാംപ്യന്മാരായ ഇറ്റലിയും അങ്കം കുറിക്കും. ഉക്രെയ്‌നിലെ കീവ് ഒളിംപിക് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.
സ്‌പെയിന്‍ ഫൈനലിലെത്തുമെന്ന് കിക്ക് ഓഫിനു മുമ്പെ തന്നെ ആരാധകര്‍ വിധിയെഴുതിയതാണ്. അതേ സമയം ഇറ്റലി കടന്നെത്തിയത് തീര്‍ത്തും അദ്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും സമനിലയില്‍ തളയ്ക്കപ്പെട്ട ഇറ്റലി അവാസാന ഗ്രൂപ്പ് മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 2-0ന് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിനു മുന്നില്‍ വലഞ്ഞ അസൂറിപ്പട പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. സെമിയിലാണ് ഇറ്റലിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കണ്ടത്. തുടര്‍ച്ചയായ 15 ജയങ്ങള്‍ നേടി ലോകറെക്കോഡ് തീര്‍ത്ത് കുതിക്കുകയായിരുന്ന ജര്‍മനിയെ 2-1ന് ഇറ്റലി സെമിയില്‍ മലര്‍ത്തിയടിച്ചു. ഇരട്ടഗോളുകള്‍ നേടിയ വിവാദ സ്‌ട്രൈക്കര്‍ മരിയോ ബലോറ്റെലിയായിരുന്നു ടീമിന്റെ ഹീറോ. തങ്ങളുടെ രണ്ടാം യൂറോപ്യന്‍ കിരീടം മോഹിച്ചാണ് ഇറ്റലി ഇന്നു ബൂട്ടുകെട്ടുന്നത്. 1968ല്‍ യുഗോസ്ലാവിയയെ 2-0ന് തകര്‍ത്താണ് ഇറ്റലി ആദ്യമായി ചാംപ്യന്‍മാരായത്.

ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇറ്റലിയും സ്‌പെയിനും മാറ്റുരയ്ക്കുന്നത്. നേരത്തേ ഗ്രൂപ്പ് സിയിലെ ആദ്യകളിയില്‍ ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ 1-1ന്റെ സമനിലയായിരുന്നു ഫലം. സ്‌പെയിനിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല. ഗ്രൂപ്പുഘട്ടത്തില്‍ ക്രൊയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തിലും സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെതിരേയും കഷ്ടിച്ചാണ് ചെമ്പട ജയിച്ചുകയറിയത്.

പരിക്കിനെത്തുടര്‍ന്ന് ജര്‍മനിക്കെതിരായ സെമി ഫൈനല്‍ നഷ്ടമായ ഡിഫന്റര്‍ ഇഗ്്‌നാസിയോ അബാറ്റെ ഇന്നു ഇറ്റാലിയന്‍ ടീമില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. വിലക്കിനുശേഷം ക്രിസ്റ്റിയന്‍ മാഗിയോയും തിരിച്ചെത്തും.

സാധ്യതാടീം:

സ്‌പെയിന്‍: ഐകര്‍ കസിയസ്, അല്‍വാരോ അര്‍ബെലോവ, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ, സാവി ഹെര്‍ണാണ്ടസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, സാബി അലോന്‍സോ, ഡേവിഡ് സില്‍വ, സെക് ഫെബ്രഗസ്, ആന്ദ്രെസ് ഇനിയേസ്റ്റ.
ഇറ്റലി: ജിയാന്‍ ലുയിജി ബഫണ്‍, ഇഗ്്‌നാസിയോ അബാറ്റെ, ആന്ദ്രെ ബര്‍സാഗ്ലി, ജോര്‍ജിയോ ചിയേലിനി, ഫെഡറികോ ബാല്‍സറെറ്റി, ക്ലോഡിയോ മര്‍ക്കിസിയോ, ആന്ദ്രെ പിര്‍ലോ, ഡാനിയേല്‍ ഡി റോസ്സി, റിക്കാര്‍ഡോ മൊണ്ടോലിവോ, മരിയോ ബലോറ്റെലി, അന്റോണിയോ കസ്സാനോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.