1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: യൂറോപ്പിൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളംപേർകൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. 2022 മാർച്ചുവരെ 53ൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വാക്സിനേഷൻ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയർത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക്‌ ഉയർന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്.

യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണ് കോവിഡെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു. കൃത്യമായ വാക്സിനേഷന്‍, സാമൂഹ്യ അകലം, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉൾപ്പെടുന്ന ഒരു “വാക്സിൻ പ്ലസ്” സമീപനത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

മാസ്ക് ഉപയോഗം കോവിഡ് വ്യാപനതോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മാസ്ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 160,000 കോവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.