സ്വന്തം ലേഖകൻ: പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം ചെയ്തു. വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ മൃഗശാലയില്‍ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യന്‍ ആനയായ അംബിക. സ്മിത്ത്‌സോണിയന്‍ മൃഗശാലക്ക് ഇന്ത്യ നല്‍കിയ സമ്മാനമായിരുന്നു അംബിക.
1948 കാലത്താണ് അംബികയുടെ ജനനം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂര്‍ഗ് വനത്തില്‍നിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം വകുപ്പ് അംബികയെ പിടികൂടിയത്. തുടര്‍ന്ന് തടിപിടിക്കുന്നതിനായി അംബികയെ നിയോഗിക്കുകയും 1961 വരെ തുടരുകയും ചെയ്തു. അതിന് ശേഷമാണ് സ്മത്ത്‌സോണിയന്‍ മൃഗശാലക്ക് അംബികയെ സമ്മാനിച്ചത്.
അംബികക്ക് ആദരാഞ്ജലികള്‍, ഇന്ത്യ നല്‍കിയ സ്‌നേഹമുള്ള സമ്മാനം. ഏറ്റവും പ്രായമുള്ള ഏഷ്യന്‍ ആന അംബിക സ്മിത്ത്‌സോണിയന്‍ ദേശീയ മൃഗശാലയില്‍ ചെരിഞ്ഞു- ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച അംബികയുടെ മുന്‍വശത്തെ വലതുകാലിന് മുറിവ് ഉണ്ടായതായി മൃഗശാല പരിപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭാരം കാരണം കാലിന് വളവുണ്ടാവുകയും ശരിയായ നില്‍ക്കാന്‍ കഴിയാതെ ആവുകയുമായിരുന്നു. അംബികയെ എഴുന്നേല്‍പ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ ഇക്കാരണം കൊണ്ട് തന്നെ അംബികയുടെ മൃഗശാലയിലെ ഉറ്റ സുഹൃത്തുക്കളായ രണ്ട് ആനകള്‍ ശാന്തിയുമായോ ബോസിയുമായോ ഇടപെഴകുന്നതിനും മറ്റും തയാറായിരുന്നില്ല. തുടര്‍ന്ന് ശാരീരികവും മാനസികവുമായുള്ള അംബികയുടെ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ദയാവധത്തിന് തീരുമാനിക്കുകയായിരുന്നു. ദയാവധത്തിന് മുന്‍പ് തന്നെ ഈ രണ്ട് ആനകളുമായി ഇടപെഴകുന്നതിനും അധികൃതര്‍ അവസരമൊരുക്കി.
ഗര്‍ഭാശയ മുഴകളുടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഗൊണോഡോട്രോപിന്‍ റിലീസിങ് ഹോര്‍മോണ്‍ ആദ്യമായി പരീക്ഷിച്ച ആദ്യ ആനയും അംബികയാണ്. മനുഷ്യന്റെ പരിചരണയില്‍ കഴിയുന്ന ഏഷ്യന്‍ ആനകളുടെ സാധാരണ പ്രായം 40 ആണെങ്കിലും കഴിഞ്ഞ 59 വര്‍ഷമായി സ്മിത്ത്‌സോണിയന്‍ മൃഗശാലയില്‍ കഴിയുന്ന അംബിക ഏവര്‍ക്കും അത്ഭുതമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല