1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ തൂത്തു വൃത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേന എവറസ്റ്റ് കീഴടക്കി അമ്പത് വര്‍ഷം തികയുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സൈന്യത്തിന്റെ ഈ പുതിയ ദൗത്യം.

മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരെ ചേര്‍ത്ത് ദൗത്യസംഘം രൂപീകരിച്ചു കഴിഞ്ഞു. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗേയും ചേര്‍ന്ന് എവറസ്റ്റ് കീഴ്ടടക്കിയതിനു ശേഷം ആയിരക്കണക്കിന് പര്‍വതാരോഹകരാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന് കൊടുമുടിയുടെ നെറുകയില്‍ എത്തിയത്.

എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം കൂടുന്തോറും കുന്നുകൂടുന്ന മാലിന്യങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ ജീര്‍ണിക്കാത്ത മാലിന്യങ്ങള്‍ എവറസ്റ്റിന്റെ ലോലമായ പരിസ്ഥിതിക്കും അപൂര്‍വ ജീവജാലങ്ങള്‍ക്കും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ മാലിന്യങ്ങള്‍ ശേഖരിച്ച് തിരികെ എത്തിക്കുകയാണ് ദൗത്യ സംഘത്തിന്റെ പ്രധാന ജോലി.

എകദേശം 4,000 കിലോ മാലിന്യങ്ങളാണ് എവറസ്റ്റിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നത് എന്നാണ് കണക്ക്. ഇവ കണ്ടുപിടിച്ച് തിരികെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു സംഘത്തലവനായ മേജര്‍ രണ്‍വീര്‍ സിങ് ജംവാല്‍ പറഞ്ഞു. സംഘത്തിലെ ഓരോരുത്തരും 10 കിലോഗ്രാം മാലിന്യം ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നേപ്പാളിലെ നംചേ ബസാറില്‍ സംസ്‌കരിക്കുക.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഇന്നു അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രം എന്നു കൂടിയാണ്. മാലിന്യ വിമുക്ത ലോകം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവും ദൗത്യത്തിനു പിന്നിലുണ്ടെന്ന് മേജര്‍ ജംവാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.