സ്വന്തം ലേഖകൻ: കോവിഡിന്റെ മൂന്നാം വരവിൽ വിറങ്ങലിച്ച് പാരീസ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ പാരീസിൽ ഒരു മാസത്തോളം നീളുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനൊപ്പം രാജ്യത്തെ മറ്റ് 15 പ്രദേശങ്ങളും വെള്ളിയാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ നടപടികൾക്ക് കീഴിലാകും. ഓരോ ദിനവും രോഗബാധ നിരക്ക് ഉയരുന്നത് ഫ്രാൻസിൽ കോവിഡ് മൂന്നാം തരംഗത്തിലേക്ക് സൂചന നൽകുന്നതായി പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു.
എന്നാൽ ഇത് മുൻപ് ഉണ്ടായിരുന്നതുപോലെ കർശനമായ ലോക്ഡൗൺ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസിലെ സ്ഥിത ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവർ വെരാൻ പറഞ്ഞു. നിലവിൽ 1,200 പേരോളം ഐസിയുവിലാണ്. നംവബറിൽ ഉയർന്നുവന്ന രണ്ടാം തരംഗത്തേക്കാൾ കൂടുതലാണ് ഇപ്പോൾ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയന്ത്രണങ്ങൾ എല്ലാം അടച്ചിടാൻ നിർബന്ധിക്കുന്നില്ല. അത്യാവശ്യ വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കും. സ്കൂളുകളും അടയ്ക്കില്ല. ആളുകൾക്ക് വീടിന്റെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ വ്യായാമം ചെയ്യാൻ അനുവാദമുണ്ട്.
എന്നാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര പാടില്ല. ഹോട്ട്സ്പോട്ടുകളിലുള്ളവർ യാത്ര ചെയ്യാൻ കാരണം കാണിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 35,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല