സ്വന്തം ലേഖകൻ: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്.
മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.
യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ട്- പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ ജയില്‍ശിക്ഷയില്‍ നിന്നൊഴിവാക്കി.
എന്നാല്‍ ഫ്രഞ്ച് മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് രക്ഷിതാക്കള്‍ മാറിനില്‍ക്കണണെന്ന് ബെസാന്‍കോണ്‍ കോടതി ഉത്തരവിട്ടു. അടുത്തബന്ധുക്കള്‍ക്ക് അഭയാര്‍ഥി പദവി നല്‍കിയെങ്കിലും രക്ഷിതാക്കള്‍ക്ക് പദവി നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. അതിനാല്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രാജ്യം വിടേണ്ടതായി വരും.
പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ഫ്രണ്ട് പൗരത്വവകുപ്പ് ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല