1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നോര്‍മാന്‍ഡി പള്ളിയില്‍ ആക്രമണം നടത്തി വൈദികരെ വധിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.ഇവരില്‍ ഒരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അക്രമിയുടെ ബന്ധുവാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്‌ദേല്‍ മാലിക് പെറ്റീത്ജീന്‍ (19), അബ്‌ദേല്‍ കെര്‍മിചെ (19) എന്നിവര്‍ പള്ളിയാക്രമിച്ചത്.

ആരാധന നടന്നുകൊണ്ടിരുന്ന പള്ളിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ ഫാ. ജാക്വീസ് ഹെമല്‍ (86)നെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യവും പിന്നീട് പുറത്തുവന്നിരുന്നു. മാലിക് പെറ്റീത്ജിന്റെ ബന്ധു ഫരീദ് കെ. (30), ജീണ്‍ ഫിലീപ്പെ സ്റ്റീവന്‍ ജെ. (20) എന്നിവര്‍ ആണ് അറസ്റ്റിലായത്.

പെറ്റീത്ജിനൊപ്പം ജൂണില്‍ ജീണ്‍ ഫിലിപ്പെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഭീകര ബന്ധത്തെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച അറസ്റ്റിലായ ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു. ഒപ്പം ഫ്രാന്‍സിലെ മുഴുവന്‍ ദേവാലയങ്ങളും മുസ്‌ലിം സഹോദരങ്ങള്‍ക്കുകൂടി വേണ്ടി തുറന്നിടുകയും ചെയ്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതന്‍ ഫാ. ഷാക് ഹാമലിനെ അനുസ്മരിക്കാനാണു ദേവാലയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്‌ലിംകളും എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.