1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: 25 വയസിന് താഴെയുള്ള യുവതികൾക്ക് ഗർഭനിരോധന മാര്‍ഗങ്ങള്‍ സൗജന്യമാക്കാൻ ഒരുങ്ങി ഫ്രാൻസ്. പണമില്ലാത്തതിന്‍റെ പേരിൽ യുവതികൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന സർവേയുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഫ്രാൻസ് ആരോഗ്യ മന്ത്രി ഒലിവിയർ വേരൻ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം മുതലാണ് 25 വയസിൽ താഴെയുള്ളവർക്ക് സൗജന്യമായി ഗർഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമായി തുടങ്ങുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുവതികൾക്കിടയിൽ ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം കുറയുന്നു എന്നാണ് സർവേകൾ വ്യക്തമാക്കുന്നതെന്നാണ് ഫ്രാൻസ് ആരോഗ്യ മന്ത്രി ഒലിവിയർ വേരൻ പറയുന്നത്. ‘അവരുടെ പ്രധാന പ്രശ്നം സാമ്പത്തികമാണ്’ വേരൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഫ്രാൻസ് ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം സൗജന്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഗുളിക, ഐയുഡി, ഗർഭനിരോധന പാച്ചുകൾ, സ്റ്റിറോയിഡ് ഹോർമോണുകൾ അടങ്ങിയ മറ്റുമാർഗങ്ങൾ എന്നിവഉൾപ്പെട്ടതാണ് ഈ സ്കീം. ഗർഭനിരോധനത്തിനായി ഡോക്ടറെ സന്ദർശിക്കുന്നതും സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വേരൻ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ നീക്കവും. ഗർഭനിരോധനവുമായി ബന്ധപ്പെട്ട പരിശോധനകളുൾപ്പെടെ ഗർഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ പദ്ധിയ്ക്ക് വേണ്ടി പ്രതിവർഷം 21 മില്യൺ യൂറോ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഗർഭനിരോധന മാർഗങ്ങൾ ചെലവേറിയതുകൊണ്ട് പല സ്ത്രീകളും അമ്മയാകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സക്കാരിന്‍റെ പുതിയ നീക്കം. പണമില്ലാത്തതുകൊണ്ട് മാത്രം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

15 വയസ്സിന് താഴെയുള്ളവർക്കും ഫ്രാൻസിൽ ഗർഭനിരോധനം സൗജന്യമാണ്. നേരത്തെ 15നും 18നും ഇടയിലുള്ളവർക്കായിരുന്നു സൗജന്യമെങ്കിൽ കഴിഞ്ഞവർഷമാണ് 15ന് താഴെയുള്ളവർക്കും ഗർഭനിരോധനം സൗജന്യമാക്കിയത്. എന്തുകൊണ്ടാണ് 25ൽ താഴെ പ്രായമുള്ളവർ എന്ന പരിധി തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് അവർക്ക് മാതാപിതാക്കളുടെ ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സമയമാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.