സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തിനായി കേന്ദ്രബാങ്കും സ്ഥാപിച്ചെന്നും കറൻസി പുറത്തിറക്കിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ. റിസർവ് ബാങ്ക് ഓഫ് കൈലാസ എന്നുപേരിട്ടിരിക്കുന്ന ബാങ്കിൽനിന്നാണ് നിത്യാനന്ദയുടെ മുഖം ഉൾപ്പെടുത്തി ‘കൈലേഷ്യൻ ഡോളർ’ കറൻസി പുറത്തിറക്കിയത്.
നിരവധി പീഡന കേസുകളിൽ ഉൾപ്പെടെ പ്രതിയായ നിത്യാനന്ദ, ഇൻറർപോൾ തിരയുന്ന കൊടും കുറ്റവാളിയാണ്. രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി താമസിക്കുകയാണെന്നാണ് നിത്യാനന്ദയുടെ വാദം. ‘കൈലാസം’ എന്നു പേരിട്ട രാജ്യത്തെ പ്രധാനമന്ത്രിയും നിത്യാനന്ദ തന്നെ. ഗണേഷ് ചതുർഥിയോട് അനുബന്ധിച്ച് രാജ്യത്ത് റിസർവ് ബാങ്ക് സ്ഥാപിക്കുമെന്നും കറൻസി പുറത്തിറക്കുമെന്നും അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് രാജ്യത്തോടും നിയമ സംവിധാനത്തോടുമുള്ള വെല്ലുവിളി.
കഴിഞ്ഞവർഷം നവംബറിലാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. നിരവധി കേസുകളിൽ പ്രതിയായതോടെ ശിക്ഷ ഉറപ്പാകുമെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു മുങ്ങൽ. തുടർന്ന് ഇക്വഡോർ തീരത്തെ ഒരു ദ്വീപ് വിലക്ക് വാങ്ങിയെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ഈ ആരോപണം ഇക്വഡോർ നിരസിക്കുകയായിരുന്നു. ആരും ദ്വീപ് വാങ്ങിയിട്ടില്ലെന്നായിരുന്നു പ്രതികരണം. ‘ഞാൻ ഒരു ഹിന്ദു പരിഷ്കർത്താവല്ല’ എന്ന വാദവുമായാണ് പുതിയ വിഡിയോയിലൂടെ നിത്യാനന്ദയുടെ രംഗപ്രവേശം. കൈലാസ ‘ഏറ്റവും വലിയ ഹിന്ദുരാഷ്ട്രം’ എന്ന പ്രഖ്യാപനവും നിത്യാനന്ദ നടത്തിയിരുന്നു.
www.kailaasa.org എന്ന വെബ്സൈറ്റ് നിത്യാനന്ദയും പങ്കാളികളും ചേർന്ന് നിർമിച്ചിരുന്നു. ‘സ്വന്തം രാജ്യത്ത് ഹിന്ദുമതത്തിൽ ജീവിക്കാൻ അനുവാദം ലഭിക്കാതെ പുറത്താക്കെപ്പട്ട ചിലർ’ നിർമിക്കുന്ന വെബ്സൈറ്റ് എന്നായിരുന്നു കുറിപ്പ്.
മൂന്നുദിവസം മുമ്പാണ് റിസർവ് ബാങ്ക് നിർമിക്കുന്നുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദയുടെ പുതിയ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ഗണേഷ ചതുർഥിയായ ആഗസ്റ്റ് 22ന് റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ പ്രഖ്യാപനമുണ്ടാകും. അന്നുതന്നെ കറൻസിയും പുറത്തിറക്കും’ എന്നായിരുന്നു വിഡിയോയിൽ. 300 പേജുള്ള സാമ്പത്തിക നയവും എഴുതി തയാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വത്തിക്കാൻ ബാങ്കിന് സമാനമായിരിക്കും റിസർവ് ബാങ്ക് ഓഫ് കൈലാസ എന്നും അറിയിച്ചിരുന്നു. സാമ്പത്തിക നയത്തിൽ രാജ്യത്തിനകത്തെയും മറ്റു രാജ്യങ്ങളുമായും നടത്തുന്ന കറൻസി വിനിമയവും ഉൾപ്പെടുത്തി.
10 കോടി ഹിന്ദു പൗരന്മാരുള്ള രാജ്യമാണ് കൈലാസ എന്ന് വെബ്സൈറ്റിൽ പറയുന്നു. ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് എന്നിവ ഒൗദ്യോഗിക ഭാഷകൾ. രാജ്യത്തിന് സ്വന്തമായി പതാകയും ചിഹ്നവുമുണ്ട്. കൂടാതെ ദേശീയ മൃഗമായി നന്ദിയെയും ദേശീയ പുഷ്പമായി താമരയും തെരഞ്ഞെടുത്തിരിക്കുന്നു.
ഒരു മന്ത്രിസഭയും 16ഓളം വകുപ്പുകളും ഉൾപ്പെടുന്നതായിരിക്കും കൈലാസത്തിെൻറ മന്ത്രിസഭ. രണ്ടു സർവകലാശാലകൾ രാജ്യത്തുണ്ടാകും. ഗുരുകുലവും ആരോഗ്യവും. രാജ്യത്തിെൻറ വിവരങ്ങൾ പങ്കുവെക്കുന്നതിനായി കൈലാസാസ് നിത്യാനന്ദ ടൈംസ്, കൈലാസാസ് ഗ്ലോബൽ ടൈംസ്, കൈലാസ ടി.വി എന്നീ വാർത്ത വെബ്സൈറ്റുകളും പുറത്തിറക്കും. കൈലാസത്തിലേക്ക് എത്തുന്നതിനും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനും ഇ പാസ്പോർട്ട് സംവിധാനവും ഏർപ്പെടുത്തുമെന്നും നിത്യാനന്ദ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല