1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2019

സ്വന്തം ലേഖകൻ: നാല്‍പ്പതാം ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്. സൗദി അറേബ്യ-ഖത്തര്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനിക്ക് രാജ്യത്ത് മികച്ച സ്വീകരണം ലഭിച്ചത്.

അമീറിന് പകരക്കാരനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച സല്‍മാന്‍ രാജാവ് വിവിധ കുശലാന്വേഷണങ്ങളും നടത്തി. ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ചര്‍ച്ചകളുണ്ടാകുമെന്ന് വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“പ്രതിസന്ധികളിലൂടെയാണ് മേഖല കടന്നു പോകുന്നത്. അത് നേരിടാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം. ഇറാന്‍ പ്രശ്നം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇതിനെ നേരിടാന്‍ ഐക്യം ആവശ്യമാണ്. ഇറാന്‍ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവ ഒന്നാകെ ഒറ്റക്കെട്ടായി നേരിടണം. മേഖലയുടെ സുരക്ഷക്ക് തന്നെ തുരങ്കം വെക്കുന്ന ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പ്രത്യേക രാഷ്ട്രം എന്ന ഫലസ്തീന്‍റെ സ്വപ്നത്തിനൊപ്പമാണ് ജിസിസി രാജ്യങ്ങള്‍,” സൽമാൻ രാജാവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഉച്ചകോടിയോടെ ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് ഖത്തറിന്‍റെ ഭാഗത്തുനിന്ന് സൂചനകളുണ്ടെങ്കിലും സൗദി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. യമന്‍ ഇറാന്‍ പലസ്തീന്‍ പ്രശ്നങ്ങള്‍ക്കാണ് ജിസിസി ഉച്ചകോടിയില്‍ പ്രാധാന്യം നല്‍കുക. കഴിഞ്ഞ മെയ്യില്‍ മക്കയില്‍ നടന്ന ഉച്ചകോടിയിലും ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രിക്ക് പുറമെ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സയിദ്, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.