സ്വന്തം ലേഖകൻ: സായുധപോരാട്ടങ്ങള്‍ക്കിടെ തോക്കിലെ വെടിയുണ്ടകള്‍ കാലിയാവുന്ന അവസ്ഥ വരാറുണ്ട്. യന്ത്രത്തോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടകള്‍ ചറപറാ വേസ്റ്റാവാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ വെടിയുണ്ടകള്‍ അനാവശ്യമായി നഷ്ടമാവാതിരിക്കാന്‍ ഒരു വഴി തേടുകയാണ് അമേരിക്ക.
ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ പതിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി രംഗത്തിറക്കാനാണ് ഒരുകൂട്ടം ആയുധ സാങ്കേതിക വിദഗ്ദരുടെ ശ്രമം.
ആയുധ നിര്‍മാതാക്കളായ എസ്‌ഐജി സോവറും സ്മാര്‍ട് ഷൂട്ടറും ചേര്‍ന്നാണ് ഈ സ്മാര്‍ട് റൈഫിള്‍ നിര്‍മിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ അമേരിക്കന്‍ സേന അംഗീകരിച്ചാല്‍ 2023 മുതല്‍ അത് ഉപയോഗത്തില്‍ വന്നേക്കും.
‘സ്മാഷ്’ എന്നാണ് ഈ പുതിയ സ്മാര്‍ട്ട് റൈഫിള്‍ സാങ്കേതികവിദ്യയുടെ പേര്. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയാണ് ഈ തോക്ക് ലക്ഷ്യം തീരുമാനിക്കുന്നത്. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ സൈനികന് റൈഫിളിന്റെ കാഞ്ചി വലിക്കാം. എന്നാല്‍ കാഞ്ചി വലിച്ച ഉടന്‍തന്നെ വെടിയുതിര്‍ക്കപ്പെടില്ല. എന്നാല്‍ നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് പതിക്കുമെന്ന് ഉറപ്പുള്ള നിമിഷം അത് സംഭവിക്കും.
ഈ സാങ്കേതികവിദ്യ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അത് പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല