സ്വന്തം ലേഖകൻ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെമാത്രം പെങ്കടുപ്പിച്ച്, കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ഹജ്ജ് കർമങ്ങൾ നടത്തുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം രാജ്യത്തുള്ള വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. തീർഥാടകർ ബുധനാഴ്ച മിനയിൽ സംഗമിക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. 20 പേർ വീതമുള്ള സംഘങ്ങളാക്കിയാണ് തീർഥാടകരെ മിനയിലെത്തിക്കുക. ഒാരോ സംഘത്തിനും നേതാവും ആരോഗ്യപ്രവർത്തകരും ഉണ്ടാകും.
സാമൂഹിക അകലം ഉറപ്പാക്കിയ താമസസൗകര്യങ്ങളാണ് മിനയിൽ ഒരുക്കിയത്. ബുധനാഴ്ച പകലും രാത്രിയും മിനയിൽ കഴിഞ്ഞുകൂടുന്ന തീർഥാടകർ പിറ്റേന്ന്, സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുറപ്പെടും. അറഫയിൽ പകൽ കഴിഞ്ഞ് സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലെത്തും. അവിടെ രാപ്പാർത്ത ശേഷം വീണ്ടും മിനയിലെത്തും.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കോ രാഷ്ട്ര പ്രതിനിധികൾക്കോ ഇത്തവണ അവസരമില്ല. സർക്കാർ ഉദ്യോഗസ്ഥരോ സേവനത്തിലേർപ്പെട്ടവരോ ഇത്തവണ ഹജ്ജ് നിർവഹിക്കില്ലെന്ന് ഹജ്ജ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളിലും തീർഥാടകരെത്തുന്ന എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കും. ഇവ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളും റോന്തു ചുറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല