
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യുണിയനുമായുള്ള ബന്ധം വേര്‍പിരിയുന്നതിനുള്ള ബില്‍ (ബ്രെക്‌സിറ്റ്)വ്യാഴാഴ്ച ബ്രിട്ടീഷ് കോമണ്‍സ് സഭ പാസാക്കിയെങ്കിലും ഈ വാര്‍ത്തയേക്കാള്‍ പ്രാധാന്യം ബ്രിട്ടീഷ് പത്രങ്ങള്‍ നല്‍കിയത് രാജകീയ ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള സസക്‌സ് പ്രഭു ഹാരി രാജകുമാരന്റെയും ഭാര്യ മെഗന്‍ മാര്‍ക്കിളിന്റെയും (മെക്‌സിറ്റ്)പ്രഖ്യാപനത്തിനായിരുന്നു.
ബ്രെക്‌സിറ്റ് ബില്‍ 231ന് എതിരേ 330 വോട്ടിനു പാസാക്കിയ വിവരം വ്യാഴാഴ്ച കോമണ്‍സില്‍ പ്രഖ്യാപിച്ചപ്പോള്‍ എംപിമാര്‍ ആഹ്‌ളാദാരവം മുഴക്കി. പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്‍ അവതരിപ്പിച്ച പിന്‍വാങ്ങല്‍ ബില്ലിന് ക്രിസ്മസിനു മുന്‌പേ എംപിമാര്‍ പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. ഈയാഴ്ച ചര്‍ച്ച നിശ്ചയിച്ചെങ്കിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും വളരെക്കുറച്ച് എംപിമാരേ ഹാജരായിരുന്നുള്ളു.
പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ തള്ളി വ്യാഴാഴ്ച ബില്‍ പാസാക്കുകയായിരുന്നു.പ്രഭുസഭയും യൂറോപ്യന്‍ പാര്‍ലമെന്റുംകൂടി ബില്‍ പാസാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് വെറും ഔപചാരിക നടപടി മാത്രമാണ്. ജനുവരി 31നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുകടക്കും. ജോണ്‍സന്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുകയാണ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
അതേസമയം രാജകീയ ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മെഗന്‍ മാര്‍ക്കിളിന്റെയും തീരുമാനത്തെത്തുടര്‍ന്നുണ്ടായ (മെക്‌സിറ്റ്)സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ എലിസബത്ത് രാജ്ഞി നീക്കം ആരംഭിച്ചു. മെഗന്‍ കാനഡയിലേക്കു തിരിച്ചുപോയെങ്കിലും ഹാരി ബ്രിട്ടനില്‍ തങ്ങുകയാണ്. ഹാരിയുമായി രാജ്ഞി ചര്‍ച്ച നടത്തി. പിതാവ് ചാള്‍സ് രാജകുമാരനും സഹോദരന്‍ വില്യം രാജകുമാരനും ഹാരിയുമായി സംഭാഷണം നടത്തുന്നുണ്ട്.
ദിവസങ്ങള്‍ക്കകം പ്രശ്‌ന പരിഹാരം വേണമെന്നാണു രാജ്ഞിയുടെ നിര്‍ദേശം. ചുമതലകളില്‍നിന്നു മാറിനില്‍ക്കുന്നതോടെ ഹാരിക്ക് രാജകീയ പദവികള്‍ തുടര്‍ന്നും ഉപയോഗിക്കാമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനം വേണം. ഇതിനിടെ യുഎസ് ടിവി സെലിബ്രിറ്റി ഓഫ്ര വിന്‍ഫ്രിയാണ് ഹാരിയെയും മെഗനെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല