1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2021

സ്വന്തം ലേഖകൻ: അര്‍ജന്റീനയിലെ ഒരു യുവതി സ്വന്തം രോഗപ്രതിരോധ ശേഷിയിലൂടെ എച്ച്.ഐ.വിയെ ഭേദമാക്കിയതായി പഠനങ്ങള്‍ പറയുന്നു. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് വൈദ്യ ശാസ്ത്രത്തിന് നാഴികകല്ലായേക്കാവുന്ന ഈ വിഷയത്തെ കുറിച്ച് പറയുന്നത്. സ്വന്തം രോഗപ്രതിരോധ സംവിധാനത്തിലൂടെ എച്ച്.ഐ.വി ഭേദമാക്കിയ രണ്ടാമത്തെ വനിതയാണ് ഇവര്‍.

രോഗപ്രതിരോധ സംവിധാനത്തിലൂടെ എങ്ങനെയാണ് സുഖം പ്രാപിച്ചത് എന്നുള്ള കാര്യങ്ങളെ കുറിച്ചും എച്ച്.ഐ.വി വൈറസിനെ ഇല്ലാതാക്കുന്ന ആന്റിവൈറസുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടോ എന്നും മെഡിക്കല്‍ സമൂഹം കണ്ടത്തേണ്ടതുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. മാത്രമല്ല, എച്ച്.ഐ.വി ബാധിതരായ മറ്റ് രോഗികളെ സഹായിക്കാന്‍ ഇതിലൂടെ കഴിയുമോ എന്ന് നിരീക്ഷിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പുതിയ കണ്ടെത്തല്‍ ആഗോളതലത്തില്‍ 38 ദശലക്ഷം ആളുകള്‍ക്ക് പ്രത്യാശക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഗവേഷകര്‍, എച്ച്.ഐ.വി ചികിത്സ ഗവേഷണ മേഖലയിലും വെളിച്ചം പകരുമെന്ന് പറഞ്ഞു. മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന്റെ അത്ഭുതമാണ് ഇതെന്നാണ് ബോസ്റ്റണിലെ റാഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറല്‍ ഇമ്മ്യൂണോളജിസ്റ്റ് ഡോ. സുയു പറഞ്ഞത്.

അര്‍ജന്റീനയിലെ ഈ യുവതിയെ പോലെയുള്ള 64 പേരെ വിശകലനം ചെയ്തിരുന്നതായി സുയു പറയുന്നു. എലൈറ്റ് കണ്‍ട്രോളര്‍മാര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. എച്ച്.ഐ.വി ബാധിതരായ 200 പേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും മരുന്നുകളുടെ സഹായമില്ലാതെ ഇത്തരത്തില്‍ വൈറസിനെ തോല്‍പ്പിക്കാന്‍ കഴിയുക എന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്.ഐ.വിയുടെ പുതിയ വൈറസുകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയാണ് ഈ ആളുടെ രോഗപ്രതിരോധ ശേഷി ചെയ്യുന്നതെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.

രോഗ പ്രതിരോധ ശേഷിയിലൂടെ എച്ച്.ഐ.വിയെ തോല്‍പിച്ച ആദ്യ വനിതയാണ് ലോറീന്‍ വില്ലെന്‍ബെര്‍ഗ്. ഇപ്പോള്‍ 67 വയസ്സുള്ള കാലിഫോര്‍ണിയക്കാരിയായ ഇവര്‍ 1992ലാണ് എച്ച്.ഐ.വിയെ അതിജീവിച്ചത്. അവരുടെ കോശങ്ങളിലെല്ലാം തന്നെ എച്ച്.ഐ.വി വൈറസ് ബാധിച്ചിരുന്നു. എന്നിട്ട് പോലും രോഗ പ്രതിരോധ ശേഷി അവരുടെ ജീവന്‍ രക്ഷിച്ചു.

രോഗ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ടി-സെല്ലാണ് ഈ സ്ത്രീകളുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് വൈറോളജിസ്റ്റുകളുടെ വിശ്വാസം. സുയുവിന്റെ ഗവേഷണ സംഘം വില്ലെന്‍ബെര്‍ഗിനെ നിരീക്ഷിച്ചിരുന്നു. വില്ലെന്‍ബെര്‍ഗിന്റെ കോടിക്കണക്കിന് കോശങ്ങള്‍ അവര്‍ ശേഖരിച്ചു.

എന്നാല്‍ അവരുടെ ജനിതക ഘടനയില്‍ എച്ച്.ഐ.വി വൈറസിന്റെ തുടര്‍ച്ച ഇല്ലെന്ന് സംഘം മനസിലാക്കി. ഇതിലൂടെയാണ് ലോറീന്‍ വില്ലെന്‍ബെര്‍ഗിന്റെ രോഗ പ്രതിരോധ ശേഷിയാണ് അവരുടെ രോഗത്തെ ഭേദമാക്കിയതെന്ന് മനസിലായത്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ഇല്ലാതെ രോഗം ഭേദമാകുന്ന ആദ്യത്തെ കേസാണ് വില്ലെന്‍ബെര്‍ഗിന്റെത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.