സ്വന്തം ലേഖകൻ: ഹോങ്കോംഗിലെ ജനാധിപത്യ വാദികളായ പ്രതിപക്ഷത്തെ പൂർണമായും നിശബ്ദരാക്കാൻ ലക്ഷ്യമിടുന്ന നിയമ നിർമാണവുമായി ചൈന. ചൈനീസ് പാർലമെന്റായ ദേശീയ പീപ്പിൾസ് കോൺഗ്രസിൻ്റെ ആറു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ നാധിപത്യ വിരുദ്ധ നിയമം പരിഗണിക്കുന്നത്.
ഹോങ്കോംഗിലെ ഭരണാധികാരിയെ (സിഇഒ) തെരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിറ്റി എന്ന ഇലക്ടറൽ കോളജിന് നിയമസഭ ആയ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം കൂടി പുതിയ നിയമം നല്‍കും. 140 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിലെ 70 പേരെ മാത്രമാണ് ജനം തെരഞ്ഞെടുക്കുന്നത്.
ബാക്കിയുള്ള അംഗങ്ങളെ കാർഷികം, എൻജിനിയറിംഗ്, ഇൻഷുറൻസ് മുതലായ മേഖലകളിൽ നിന്നുള്ള വിദഗ്ധരാണ് തെരഞ്ഞെടുക്കുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇലക്ഷൻ കമ്മിറ്റിക്ക് അംഗങ്ങളെ ശിപാർശ ചെയ്യാൻ അധികാരം ലഭിക്കുന്നതോടെ പ്രതിപക്ഷത്തു നിന്നുള്ളവർ ഒഴിവാക്കപ്പെടുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ദേശീയ പീപ്പിൾസ് കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ 14–-ാം പഞ്ചവത്സര പദ്ധതിയും 2035ഓടെ നടപ്പാക്കാനുള്ള സുദീർഘ വികസന പദ്ധതിയടക്കമുള്ള സുപ്രധാന സാമ്പത്തിക അജൻഡകൾക്ക് അംഗീകാരം നൽകും. പ്രസിഡന്റ് ഷീ ജിൻപിങ് അടക്കമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഉന്നത നേതാക്കളും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ചൈനയുടെ പ്രതിരോധ ബജറ്റ് 20,900 കോടി ഡോളറായി ഉയർത്തി. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടിയാണിത് (6570 കോടി ഡോളർ). അതേസമയം അമേരിക്കൻ പ്രതിരോധ ബജറ്റിന്റെ നാലിലൊന്ന് മാത്രമാണ് ചൈനയുടേത്. കഴിഞ്ഞ വർഷത്തിൽനിന്ന് 6.8 ശതമാനമാണ് വർധിപ്പിച്ചത്. ചൈനീസ് സൈന്യത്തെ സംബന്ധിച്ച് കഴിഞ്ഞ വർഷം വലിയ വിജയമായിരുന്നുവെന്നും പ്രധാനമന്ത്രി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല