
സ്വന്തം ലേഖകൻ: ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നത് അടുത്ത കാലത്തായി സമ്പന്നരായ രോഗികൾക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള വാർത്തയാണ്. എന്നാൽ ഈ വാർത്തയുടെ മറവിൽ കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്. അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്നതാകട്ടെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്കും.
ചൈനയിൽ തടവുകാരിൽനിന്നു വ്യാപകമായി അവയവങ്ങൾ നീക്കം ചെയ്യുന്നതായും വിൽപനയ്ക്കായി നിരവധി തടവുകാരെ െകാലപ്പെടുത്തുന്നതായും സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോർമേഷൻ ഓൺ ദ ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലാണു ഗുരുതരമായ പരമാർശങ്ങൾ ഉള്ളത്. വധശിക്ഷയ്ക്കു വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ചു ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014ൽ രാജ്യാന്തര വേദികളിൽ ചൈന അവകാശപ്പെട്ടിരുന്നു.
യുഎസ്, യുകെ, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ കൂട്ടുപിടിച്ചാണു ചൈനയുടെ നരഹത്യയെന്നു റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ തടവുകാരെയും വൻതോതിൽ അവയവമാറ്റത്തിനായി ചൈന െകാലപ്പെടുത്തുന്നതായി കാലങ്ങളായി ഉയരുന്ന ആരോപണമാണ്. 1999 മുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടത്തോടെ വംശഹത്യയ്ക്കു വിധേയരാക്കുന്ന ഫാലുന്‍ ഗോങ് അനുയായികൾ, രാഷ്ട്രീയ തടവുകാർ, ഉയിഗുർ, കസഖ് വംശജർ തുടങ്ങിയ ന്യൂനപക്ഷങ്ങളും ഈ ഗണത്തിൽപെടുന്നതായി സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
യുഎസിൽ നിന്നുള്ള രാജ്യാന്തര കമ്പനി പിഫ്സർ, ബ്രിട്ടനിൽ നിന്നുള്ള ഓർഗൻഓക്സ്, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള റോഷെ തുടങ്ങിയ കമ്പനികളെ കുറിച്ചു ഗവേഷണ റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുണ്ട്. നിരപരാധികളെയും ന്യൂനപക്ഷങ്ങളെയും അവയമാറ്റത്തിനായി െകാലപ്പെടുത്തുത്തുന്നുവെന്ന ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലിനെ ഗവേഷണ റിപ്പോർട്ട് പിന്താങ്ങുന്നു. ചൈനയിലെ അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നത് തടവുകാരിലാണ്.
അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമാണ്. വിദേശരാജ്യങ്ങളിൽ നിന്നും പോലും രോഗികളെ കൂട്ടത്തോടെ ചൈനയിലേക്കു ആകർഷിക്കുന്ന ഘടകമാണിത്. അവയവമാറ്റത്തിനായി തടവുകാരെ വ്യാപകമായി കൊല്ലുന്നുവെന്നു സ്വതന്ത്ര അന്വേഷണ കമ്മിഷനും കണ്ടെത്തി. എന്നാൽ വർഷങ്ങളായി നിർബന്ധിത അവയവ നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന ആരോപണത്തിന് വിശദീകരണം നൽകാൻ ചൈന വിസമ്മതിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല