
സ്വന്തം ലേഖകൻ: ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പരസ്യ തെളിവെടുപ്പിൽ മൊഴി നൽകി ദേശീയ സുരക്ഷാ സമിതിയംഗം ലഫ്റ്റനന്‍റ് കേണൽ അലക്സാണ്ടർ വെന്‍റ്മാൻ. യുക്രെയ്ൻ പ്രസിഡന്റുമായി പദവിക്ക് നിരക്കാത്ത ടെലിഫോൺ സംഭാഷണമാണ് ട്രംപ് നടത്തിയതെന്ന് അലക്സാണ്ടർ വിൻഡ്മാൻ മൊഴി നൽകി. യുക്രെയ്ൻ പ്രസിഡന്റ് ട്രംപ് നടത്തിയ സംഭാഷണത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൂടിയായ അലക്സാണ്ടർ വിൻഡ്മാൻ വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ യുക്രെയ്ൻ പ്രസിഡന്റിൽ സമ്മർദം ചെലുത്തിയ ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവിസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവ് നൽകിയിട്ടുണ്ട്.
അതിനു ശേഷം ജുഡീഷ്യൽ കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിഞ്ഞാൽ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കായതിനാൽ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെനറ്റിനു കൈമാറും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക. വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല