
സ്വന്തം ലേഖകൻ: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ശരിവെക്കണോയെന്നതില്‍ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് കുറ്റവിമുക്തനാക്കിയത്.
അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്.
100 അംഗ സെനറ്റില്‍ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിനുനേരെയുള്ള പ്രമേയം പാസാക്കിയെടുക്കല്‍ എളുപ്പമായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്.
പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്. ഡിസംബറില്‍ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. യു.എസിന്റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല