സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഒസാമ ബിൻലാദനെ പാർലമെന്റിൽ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പുലിവാല് പിടിച്ചു. പാകിസ്താൻ പാർലമെൻറായ നാഷനൽ അസംബ്ലിയിൽ വ്യാഴാഴ്ചയാണ് ഇംറാൻ വിവാദ പ്രസ്താവന നടത്തിയത്. നാഷനൽ അസംബ്ലിയിൽ ഇംറാൻ നടത്തിയ പരാമർശത്തിെൻറ വിഡിയോ വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
പാകിസ്താനെ കുഴക്കിയ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വേളയിലായിരുന്നു ഇംറാെൻറ പരാമർശം. പാക് വ്യോമമേഖലയിൽ കടന്ന അമേരിക്കക്കാർ അബട്ടബാദിൽ വെച്ച് ഒസാമ ബിൻലാദനെ വധിച്ചുവെന്ന് പറഞ്ഞ ഇംറാൻ വളരെ പെട്ടന്ന് രക്തസാക്ഷിത്വം വരിച്ചുവെന്നാക്കി.
‘അതിനു ശേഷം ലോകം മുഴുവന്‍ നമ്മെ കുറ്റപ്പെടുത്തി. ഒരു സുഹൃദ് രാജ്യം അറിയിക്കാതെ നമ്മുടെ രാജ്യത്തെത്തി ഒരാളെ കൊന്നു. ഇത് വലിയ അപമാനമാണ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാകിസ്താനികൾ മരിച്ചു’- ഇംറാൻ പറഞ്ഞു.
“ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ അമേരിക്കയെ സഹായിച്ചു. എന്നാല്‍, എെൻറ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അഫ്ഗാനിസ്താനിലും അവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതിെൻറ കുറ്റവും പാകിസ്താനാണ്,” ഇംറാൻ ഖാൻ പറഞ്ഞു.
ഇംറാൻ ഖാെൻറ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷിയായ പാകിസ്താൻ മുസ്‌ലിം ലീഗ് (എൻ) രംഗത്ത് വന്നു. ‘ബിൻ ലാദൻ ഭീകരവാദിയാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് അയാൾ.’ പി.എം.എൽ നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു.
നേരത്തെ പാക് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ലാദനെ ഭീകരവാദി എന്നു വിളിക്കാന്‍ ഇംറാൻ ഖാന്‍ വിസമ്മതിച്ചിരുന്നു. 2011 മെയ് രണ്ടിന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമുള്ള അബോട്ടബാദിലെ ഒളിത്താവളത്തിൽ വെച്ചാണ് കൊടും ഭീകരനായ ലാദനെ അമേരിക്കൻ സേന വധിച്ചത്.
അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാസികളെ ആരാധനാപാത്രമായി കാണുന്നയാളാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചതും വിവാദമായി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദി കശ്മീരി ജനതയോട് ചെയ്യുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ദിനപത്രം ഡോണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
“അദ്ദേഹം (മോദി) ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല. ഒരു സൈക്കോപാത്താണ്,” ഇമ്രാന്‍ പറഞ്ഞു. 2002 ലെ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകള്‍ എങ്ങനെയുള്ളതാണെന്ന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകളെന്നും ഇമ്രാന്‍ പറഞ്ഞു.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നാസി തത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് ചെയ്തതാണ് മുസ്‌ലിങ്ങളോട് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ആര്‍.എസ്.എസിനെക്കുറിച്ച് ലോകനേതാക്കള്‍ക്ക് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല