1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കി.

“എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്താന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിന്റെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തി കൊണ്ടിരിക്കുന്നത്,“ സ്‌നേഹ പറഞ്ഞു.

ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്നനയവും ചരിത്രവും പാകിസ്താനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

“ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്താന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് പാകിസ്താന്‍ അഭയമൊരുക്കി. ഇപ്പോള്‍ പോലും പാകിസ്താന്‍ നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്‌. പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു,“ സ്‌നേഹ ദുബെ പറഞ്ഞു.

ബഹുസ്വരത എന്നത് പാകിസ്താന്‌ മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവര്‍ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങള്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനെ വിലക്കുന്നു. ലോക വേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങള്‍ ആത്മപരിശോധന നടത്താമെന്നും സ്‌നേഹ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരായി മോദിയും ശബ്ദമുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.