സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തിനു കാരണം അമേരിക്കയിലുള്ള ശക്തരായ ഇന്ത്യന്‍ ലോബിയാണെന്നും അദ്ദേഹം ആരോപിച്ചു.
നോര്‍ത്ത് അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് പാക്കിസ്ഥാനി ഡീസന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (എ.പി.പി.എന്‍.എ) യോഗത്തില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അമേരിക്കയിലെ ഇന്ത്യന്‍ ലോബി പാക്കിസ്ഥാന്റെ ലോബിയേക്കാള്‍ ശക്തരാണ്. പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തെയും പാക്കിസ്ഥാനിലെ അമേരിക്കന്‍ നയങ്ങളെയും ഇതു ബാധിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ജനജീവിതം സ്തംഭിപ്പിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഓഗസ്റ്റ് അഞ്ചിനു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും സജീവമായതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല