സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് റദ്ദ് ചെയ്ത് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയുമടക്കം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്ലാന്റ് സംസ്ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23144 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. 1,97,894 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല