സ്വന്തം ലേഖകൻ: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 91,702 പേർക്കാണ് വൈറസ് ബാധ. 3,403 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയതു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.
അതേസമയം, ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,21,671 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,34,580 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,63,079 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 24,60,85,649 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
കർണാടകയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. ഈ മാസം 21 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ജില്ലകളിൽ ബംഗളൂരു നഗരപ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്.
ടിപിആർ ഉയർന്ന് നിൽക്കുന്ന 11 ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. ചില ജില്ലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെങ്കിലും അവയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല