
സ്വന്തം ലേഖകൻ: ഗള്‍ഫടക്കം വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കയക്കുന്ന എല്ലാ കാര്‍ഗോകള്‍ക്കും പാര്‍സലിനും ഇനി ചിലവേറും. ഇന്ത്യ വിദേശ വ്യാപാരനയത്തില്‍ വീണ്ടും മാറ്റം വരുത്തിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക. അയ്യായിരം രുപ വരെയുള്ള പാഴ്സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്ററംസ് തീരുവാ ഇളവ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ ഇല്ലാതായി.
ഈ മാസം പന്ത്രണ്ട് മുതലാണ് നിയമം നടപ്പിലായത്. രാജ്യം സ്വീകരിച്ച വ്യാപാര നയത്തിന്റെ തിക്തഫലം സാധാരണക്കാരായ പ്രവാസികളെയും ഏറെ ബാധിക്കും. അയ്യായിരം രൂപ വരെയുള്ള പാഴ്സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവ ഇളവ് ഇതോടെ ഇല്ലാതായി. ലോകത്ത് എവിടെ നിന്നും ഇന്ത്യയിലേക്ക് കാര്‍ഗോ അയക്കുന്നതിന് യാതൊരു നിരക്ക് ഇളവും ഇനി ലഭ്യമാവില്ല.
5,000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ എടുത്തുകളഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തത്. നാട്ടിലേക്ക് അയക്കുന്ന സാധനങ്ങളുടെ വില എത്ര കുറഞ്ഞതായാലും ജി.എസ്.ടി ഉള്‍പ്പെടെ 42 ശതമാനം തുക നികുതിയായി നല്‍കണം. ഇന്ത്യന്‍ വിദേശവ്യാപാര ഡയറക്ടര്‍ ജനറല്‍ അമിത് യാദവ് പുറപ്പെടുവിച്ച ഉത്തരവാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പിലായത്.
നികുതിയിളവ് ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമായി ചുരുക്കി. വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ഉറ്റവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനാണ് പാഴ്സലിന് 5,000 രൂപ വരെ സൗജന്യം അനുവദിച്ചിരുന്നത്. നിയമം പ്രാബല്യത്തിലായതോടെ നാട്ടിലേക്കുള്ള കാര്‍ഗോ ചിലവേറും. നിയമം ഗള്‍ഫ് നാടുകളിലെ കാര്‍ഗോ വ്യാപാരത്തെയും സാരമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല