സ്വന്തം ലേഖകൻ: എയർ ബബിൾ കരാറിന്റെ മറവിൽ ഒമാനിൽ നിന്ന് എയർ ഇന്ത്യ അമിത ചാർജ് ഈടാക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിച്ചതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകാനിരുന്ന പ്രവാസികൾ വലയുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എയർ ബബിൾ ധാരണ നിലനിൽക്കുന്ന യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇൗടാക്കുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് ഒമാനിൽ നിന്ന് എയർ ഇന്ത്യ ഇൗടാക്കുന്ന നിരക്കുകൾ.
ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നിരവധിപേർ യാത്ര മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടണയാൻ രജിസ്റ്റർ ചെയ്തവർക്കാണ് ഉയർന്ന ടിക്കറ്റ് നിരക്ക് വലിയ തിരിച്ചടിയാകുന്നത്. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്ത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാൻ അനുവാദം ലഭിച്ച നിരവധി േപരാണ് ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുന്നത്. എന്നാൽ, എയർ ഇന്ത്യയുടെ ഷെഡ്യൂൾ അനുസരിച്ച് അടുത്ത മാസവും കേരളത്തിേലക്ക് ഉയർന്ന നിരക്കുകൾ തന്നെയാണുള്ളത്.
മസ്കത്തിൽനിന്ന് കോഴിക്കോടിന് 141 റിയാലാണ് ജനുവരിയിലെ സാധാരണ നിരക്ക്. ഇത് 156 റിയാൽ വരെ ഉയരുന്നുണ്ട്. ഫെബ്രുവരിയിലും 141 റിയാൽ തന്നെയാണ് ബജറ്റ് വിമാനമായ എയർ എന്ത്യ എക്സ്പ്രസിെൻറ വൺവേ നിരക്ക്. ഇതേ കാലയളവിൽ ദുബൈയിൽ നിന്ന് കോഴിക്കോടിന് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നതിനെക്കാൾ മൂന്നും നാലും മടങ്ങാണിത്. കൊച്ചിയിലേക്ക് ഇൗ മാസം 18ന് 165 റിയാലാണ് വൺ വേ നിരക്ക്. തിരുവനന്തപുരത്തേക്ക് ഇൗ മാസം 146 റിയാൽ വരെ ഇൗടാക്കുന്നുണ്ട്. അടുത്ത മാസം കുറഞ്ഞ നിരക്ക് 111 റിയാലാണ്. കണ്ണൂർ സെക്ടറിലേക്കും 100 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്കുകൾ.
എന്നാൽ, ഡൽഹി അടക്കമുള്ള മറ്റു സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ ഇൗടാക്കുന്നത്. ഇൗ സെക്ടറിൽ ഇൗ മാസം 30 മുതൽ 81ൽ താഴെയാണ് നിരക്കുകൾ. അടുത്ത മാസം ആറ് മുതൽ 64 റിയാലാണ് നിരക്കുകൾ. മുബൈ സെക്ടറിലും 66 റിയാൽ വരെ കുറഞ്ഞ നിരക്ക് എത്തുന്നുണ്ട്. ബംഗളൂരു, മംഗലാപുരം സെക്ടറിൽ 106, 101 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. ഹൈദരാബാദ് സെക്ടറിൽ 117ൽ നിന്ന് കുറഞ്ഞ് അടുത്ത മാസം 75 റിയാൽ വരെ എത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല