
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി, അതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന യുകെയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി.
യുകെയിലുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് അൽപമൊരു ശാന്തതയും കൊച്ചിയിലേക്കുൾപ്പെടെ ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലേക്കും യാത്രാസൗകര്യവും ആയതോടെ നാട്ടിൽ പോകാനുള്ള നെട്ടോട്ടത്തിലായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ ഇന്ത്യക്കാർ. ഇവർക്കെല്ലാം പുതിയ നിയമം തിരിച്ചടിയാകും.
പത്തു ദിവസത്തെ ക്വാറന്റീനു പുറമേ പോകുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ടെസ്റ്റും വിമാനത്താവളത്തിലും എട്ടാം ദിവസവും ഉള്ള ആർടിപിസിആറും നിർബന്ധമാക്കിയിട്ടുണ്ട്. യുകെയിൽ നിന്നു വരുന്നവർ ഏതു വാക്സീനെടുത്താലും എത്രതവണയെടുത്തവരാണെങ്കിലും ഈ നിയമം ബാധകമാണ്.
യുകെയിലെ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീൻ എടുത്തുവരുന്നവർ ഒക്ടോബർ നാലുമുതൽ നിർബന്ധമായും പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണമെന്നു യുകെ കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നു. ഇത് ഇരട്ടത്താപ്പാണെന്നു ചൂണ്ടിക്കാട്ടി ശശി തരൂർ പ്രതിഷേധം ഉയർത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി ഇതു പരിണമിച്ചു.
പിന്നീട് വിദേശകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു കോവിഷീൽഡിനെ അംഗീകൃത വാക്സീന്റെ പട്ടികയിൽ ബ്രിട്ടൺ പെടുത്തിയെങ്കിലും ഇത് എടുത്തുവരുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കാൻ തയാറായിരുന്നില്ല. ക്വാറന്റീൻ ഒഴിവാക്കണമെന്ന് ഇന്ത്യ ശഠിച്ചും ബ്രിട്ടൺ വഴങ്ങാത്ത സാഹചര്യത്തിലാണ് നാലാം തിയതി മുതൽ ബ്രിട്ടീഷ് പൗരന്മാർക്കും സമാനമായ ക്വാറന്റീൻ നിബന്ധനകളും ട്രാവൽ നിയന്ത്രണങ്ങളും ഏർപ്പെടുത്താൽ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യൻ വാക്സീനല്ല, വാക്സീൻ സർട്ടിഫിക്കറ്റിനാണ് പ്രശ്നമെന്നായിരുന്നു ഈ ഇരട്ടത്താപ്പിന് യുകെ പറഞ്ഞിരുുന്ന ന്യായം. എന്തായാലും യുകെയ്ക്ക്റെ വാദഗതിയ്ക്കനുസരിച്ച് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുന്നതിനു പകരം അതേ നാണയത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് ഒടുവിൽ ഇന്ത്യൻ സർക്കാർ തിരുമാനിച്ചത്.
അതിനിടെ കേന്ദ്രസർക്കാറുമായി ചേർന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. യുകെയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് യു.കെയുടെ ലക്ഷ്യം. വാക്സിൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷൻ വക്താവ് അറിയിച്ചു.
നിരവധി ഇന്ത്യക്കാർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്. 2021 ജൂൺ വരെ 62,500 പേർക്ക് വിദ്യാർഥി വിസ അനുവദിച്ചിട്ടുണ്ട്. വിസകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 30 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും യുകെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല