സ്വന്തം ലേഖകൻ: ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്‌സ് രംഗത്തും യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ–സൗദി ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവയ്ക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
അതിനിടെ സൗദി എണ്ണയിന്‍ മേലുള്ള അമിത ആശ്രയത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികള്‍ വിജയം കാണുന്നതായി വിലയിരുത്തല്‍. രാജ്യത്തെ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.
സൗദിയുടെ മൊത്തം കയറ്റുമതിയുടെ 10.3 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. 9.8 ബില്യന്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ജപ്പാന്‍ ആവട്ടെ 9.7 ബില്യന്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളും (10.2 ശതമാനം). ദക്ഷിണ കൊറിയ, അമേരിക്ക, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍, കെനിയ, തായ്‌വാന്‍ എന്നിവയാണ് ആദ്യ പത്തില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല