1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇത്തിഹാദ് എയര്‍വെയ്‌സും എയര്‍ ഇന്ത്യയും ഫ്‌ളൈ ദുബായ്യും തീരുമാനിച്ചു. ഇന്ന് ഓഗസ്റ്റ് ഏഴു മുതല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ അഞ്ചു നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്കാണ് എത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കുക.

നേരത്തെ ഓഗസ്റ്റ് 10 മുതല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുകയുള്ളൂ എന്നാണ് എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിരുന്നത്. അതേസമയം, അഞ്ചു നഗരങ്ങള്‍ക്കു പുറമെ, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നീ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും, മൂന്ന് പാകിസ്ഥാന്‍ നഗരങ്ങളില്‍ നിന്നും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ഓഗസ്റ്റ് 10 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇത്തിഹാദ് അറിയിച്ചു.

എയര്‍ ഇന്ത്യയും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരുമായി യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ച ഫ്ളൈ ദുബായ് എയര്‍ലൈന്‍സ് പിന്നീട് നിലപാട് മാറ്റി. ഇന്ന് ശനിയാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയത്. യുഎഇ റെസിഡന്റ് വിസയുള്ളവരും യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തവര്‍ക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. ഇതേത്തുടര്‍ന്ന് പതിനായിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് രണ്ടു ദിവസത്തിനകം യുഎഇയില്‍ എത്തിയത്. അതേസമയം, യുഎഇക്ക് പുറത്തു നിന്ന് വാക്സിനെടുത്തവരുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അതിനിടെ, മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് എയര്‍ അറേബ്യ എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ യുഎഇയില്‍ നിന്ന് വാക്സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പിസിആര്‍ ഫലം, യാത്രയ്ക്ക് നാലു മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഐസിഎയില്‍ നിന്നോ ജിഡിആര്‍എഫ്എയില്‍ നിന്നോ അനുമതി തേടണമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.