1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2020

സ്വന്തം ലേഖകൻ: ഇന്ത്യ-യുഎഇ എയർബബിൾ കരാർ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് എംബസ്സിയിലോ കോൺസുലേറ്റിലോ പേര് റജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയർ സുവിധയിൽ റജിസ്ട്രേഷൻ നടത്തണം.

ഇന്ത്യയിലേക്ക് ദുബായ് രാജ്യാന്തരവിമാനത്താവളം വഴി പോകുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇത് ഏറെ മലയാളികൾക്ക് ആശ്വാസകരമാണ്. പ്രത്യേകിച്ച് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ കേന്ദ്രം പുറത്തേക്ക് മാറ്റിയതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. മുൻപു യാത്രയ്ക്കു തൊട്ടുമുമ്പ് പരിശോധന നടത്തി പോകാമായിരുന്നു.

അതേസമയം ഇന്ത്യ വഴി കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർക്ക് 96 മണിക്കൂർ സമയപരിധിയിലുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവർക്ക് പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം.

ഇന്ത്യയിൽ നിന്നു വിദേശത്തേയ്ക്കുള്ള സാധാരണ വിമാന സർവീസ് 30 വരെ പുനരാരംഭിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കിയതായി എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.

ഈ മാസം 30 വരെ വിമാനസർവീസ് നിരോധനം നീട്ടിയതായാണ് അറിയിച്ചത്. എന്നാൽ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാർഗോ വിമാന സർവീസും തുടരും.

വിദേശ രാജ്യങ്ങളിലെ അടിയന്തരാവശ്യമുള്ള ചില കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേക അനുമതിയോടെയും വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡിജിസിഎ(ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ്–19 വ്യാപനത്തെ തുടർന്ന് മാർച്ച് 23നായിരുന്നു ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാന സർവീസ് അടക്കം എല്ലാ വിമാന സർവീസുകളും നിർത്തിവച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.