സ്വന്തം ലേഖകൻ: മലേഷ്യ വഴി ഓസ്ട്രേലിയയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റ് എടുത്തവർക്കു മലേഷ്യയ്ക്കപ്പുറം യാത്ര അനുവദിക്കാത്തത് ഒട്ടേറെ യാത്രക്കാരെ വെട്ടിലാക്കി. 30നു യാത്ര ചെയ്യേണ്ടവരാണ് ഇവർ. 2 ലക്ഷത്തോളം രൂപ നൽകിയാണ് ഇവർ ടിക്കറ്റെടുത്തത്. മലേഷ്യ വരെ യാത്ര ചെയ്യാനുള്ളവരെ കൊണ്ടുപോകാനേ തങ്ങൾക്ക് അനുവാദമുള്ളൂ എന്നതാണു പ്രശ്നത്തിനു കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നു.
കൊവിഡ് കാരണം പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ അവിടെയിറങ്ങി വിമാനം മാറിക്കയറാൻ (ട്രാൻസിറ്റ്) അനുവദിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. കഴിഞ്ഞയാഴ്ച ഇതേ രീതിയിൽ ന്യൂസീലൻഡിലേക്കു ടിക്കറ്റെടുത്തവർക്ക് ട്രാൻസിറ്റ് നിഷേധിച്ചിരുന്നു.
യാത്രക്കാരെ തിരിച്ചെത്തിക്കേണ്ട ബാധ്യത എയർ ഇന്ത്യ എക്സ്പ്രസിനായി. പിഴ ചുമത്തുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ടായി. അതു കാരണമാണു പുതിയ തീരുമാനമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, ഇക്കാര്യം യഥാസമയം യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്നു പരാതിയുണ്ട്.
ടിക്കറ്റ് എടുത്തു കഴിഞ്ഞ്, 16നു രാത്രിയാണ് അറിയിപ്പു വന്നതെന്നു യാത്രക്കാർ പറയുന്നു. യാത്ര മുടങ്ങുന്നവർക്കു ടിക്കറ്റ് ചാർജ് തിരികെ നൽകുന്നതു പരിഗണിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നുണ്ട്. പക്ഷേ, ഇതു മുടക്കിയ തുകയുടെ ചെറിയ ഭാഗമേയുള്ളൂ. തിരുച്ചിറപ്പള്ളിയിൽനിന്നും ഡൽഹിയിൽനിന്നുമാണു 30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല