1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2019

സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യൂറോപ്യൻ യൂണിയന്റെ ഡിസ്ഇൻഫർമേഷൻ ടാസ്ക് ഫോഴ്സ് ഒരു കാര്യം കണ്ടെത്തിയത്–ഇപി ടുഡേ എന്ന പേരിലുള്ള വെബ്സൈറ്റ് റഷ്യ ടുഡേ, വോയിസ് ഓഫ് അമേരിക്ക എന്നീ സൈറ്റുകളിലെ

വാർത്തകൾ വൻതോതിൽ പുനഃപ്രസിദ്ധീകരിക്കുന്നു. റഷ്യയുടെ ഇടപെടലാണ് അതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ യൂറോപ്യൻ യൂണിയൻ ഡിസ്ഇൻഫോ ലാബ് (EU Disinfo Lab) എന്ന എൻജിഒ സംഘം ഇത് അന്വേഷിക്കാൻ തീരുമാനിച്ചു. സെർവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശ്രീവാസ്തവ ഗ്രൂപ്പിൽ.

ഇതുകൊണ്ടു തീർന്നില്ല, 65 രാജ്യങ്ങളിലായി 265 വെബ്സൈറ്റുകളുടെ കൃത്യമായ നെറ്റ്‌വർക്ക് രൂപീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണ് ശ്രീവാസ്തവ ഗ്രൂപ്പിന്റെ രീതിയെന്ന് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയു ഡിസ്ഇൻഫോ ലാബ് കണ്ടെത്തി. ശ്രീവാസ്തവ ഗ്രൂപ്പിന്റെ ഓഫിസ് വിലാസം ചെന്നെത്തിനിന്നത് ഡൽഹിയിലായിരുന്നു. ബിബിസിയുടെ പ്രതിനിധി ആ കെട്ടിടത്തിലെത്തി അന്വേഷിച്ചു. സെക്യൂരിറ്റി ഗാർഡ് പറഞ്ഞതിങ്ങനെ– ആ കെട്ടിടത്തിൽ അത്തരം ഒരു ഗ്രൂപ്പിന്റെ ഓഫിസ് പ്രവർത്തിക്കുന്നില്ല!.

യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടുകളെ തെറ്റായ വിവരങ്ങൾ നല്‍കി സ്വാധീനിക്കാൻ ശ്രമിക്കുന്ന വ്യാജ വെബ്സൈറ്റ് ശൃംഖലയുടെ കള്ളത്തരം അതോടെ ലോകത്തിനു മുന്നിൽ വെളിപ്പെടുകയായിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരുമായി ഗ്രൂപ്പിന് ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളതായി തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലുള്ള പല വാർത്താ വെബ്സൈറ്റുകളുടെയും എൻജിഒകളുടെയുമെല്ലാം സെർവറുകൾ ഒന്നുതന്നെയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്ക് അനുകൂലമായ വിധത്തിൽ തീരുമാനങ്ങളെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളെ സ്വാധീനിക്കും വിധമുള്ള ‘പ്രചാരവേല’യാണ് ശ്രീവാസ്തവ ഗ്രൂപ്പിന്റെ കീഴിലുള്ള മിക്ക “സോംബി” വെബ്സൈറ്റുകളും ചെയ്യുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

‘വെബ്സൈറ്റുകൾ വ്യാജവാർത്തകൾ പടച്ചുവിടുന്നു എന്നതുമാത്രമല്ല പ്രധാന പ്രശ്നം. വ്യാജ എൻജിഒകളുമായി ഇത്തരം വെബ്സൈറ്റുകൾ കൂട്ടുചേരുന്നുവെന്നതാണ്. നിലപാട് രൂപീകരിക്കപ്പെടേണ്ട അവസരങ്ങളിൽ ഈ സൈറ്റുകളെല്ലാം ചേർന്ന് ഒരു പ്രത്യേക അഭിപ്രായത്തെയാണ് ഭൂരിപക്ഷംപേരും പിന്തുണയ്ക്കുന്നത് എന്ന മട്ടിലുള്ള ‘മരീചിക’ തീർക്കും. അവിടെയാണ് ഇത്തരം തെറ്റായ വിവരപ്രചാരണത്തിന്റെ പ്രശ്നവും അടിത്തറയും…’– ഇയു ഡിസ്‌ഇൻഫോ ലാബ് എക്സിക്യൂട്ടിവ് ഡയറക്ടർ‍ അലെസാന്ദ്ര ആലഫിലിപ്പെ ബിബിസിയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.