സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞ ജുബൈലിലെ പ്രവാസികൾക്ക് നാട്ടിൽ പോകാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസിയും ജുബൈൽ ലേബർ ഓഫിസും. കോവിഡ്കാലത്തിനു മുമ്പ് നിലനിന്ന നടപടിക്രമങ്ങളാണ് എംബസി, ലേബർ ഒാഫിസ് പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി പുനരാരംഭിക്കുന്നത്.
ഇഖാമ കാലാവധി കഴിഞ്ഞാൽ എംബസിയുടെ ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുംവരെ കാത്തിരിക്കണമായിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ പ്രയാസവും കാലതാമസവും സൃഷ്ടിക്കുന്നതായി എംബസിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞയാഴ്ച ജുബൈലിൽ എത്തിയ എംബസി വെൽഫെയർ വിങ് കോൺസൽ ഡി.ബി. ഭട്ടി, സഹ ഉദ്യോഗസ്ഥൻ ഗാംഭീർ, പരിഭാഷകൻ മുബീൻ, സന്നദ്ധപ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവരും ലേബർ ഓഫിസർ മുത്വലഖ് ഖഹ്ത്വാനി, പ്രശ്നപരിഹാര വിഭാഗം ഓഫിസർ ഹസൻ ഹംബൂബ, ഫൈനൽ എക്സിറ്റ് വിഭാഗം ഓഫിസർ മുഹമ്മദ് ഖുവൈലിദി എന്നിവരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് അനുകൂല തീരുമാനം.
തൊഴിൽ വകുപ്പിെൻറ നിശ്ചിത ഫോറം പൂരിപ്പിച്ച് എംബസിയുടെ സീൽ ചെയ്യാതെ തന്നെ ലേബർ ഓഫിസിൽ സമർപ്പിച്ചാൽ മതിയാവും. നാട്ടിൽ പോകാൻ താൽപര്യമുള്ള ഇഖാമ കാലാവധി കഴിഞ്ഞ ജുബൈൽ നിവാസികൾ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ (0538347917) ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല