
സ്വന്തം ലേഖകൻ: ഇറാഖിലെ യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മില്‍ വാക് യുദ്ധം. പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും ഇറാന്‍ വിചാരിച്ചാല്‍ ഏതു രാഷ്ട്രത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ തിരിച്ചടിച്ചു.
യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രണമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഇതിനുമേലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം ആയിരത്തോളം പ്രക്ഷോഭകരാണ് ഇറാഖിലെ യുഎസ് എംബസിയിലേക്ക് മാർച്ച് നടത്തിയത്. യു.എസ്. വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച പ്രക്ഷോഭകർ എംബസിയുടെ പ്രധാന കവാടത്തിനുനേരെ കല്ലെറിയുകയും സുരക്ഷാ ക്യാമറകൾ നശിപ്പിക്കുകയുംചെയ്തു. എംബസി കെട്ടിടത്തിന്റെ മതിൽ തകർത്ത് പ്രക്ഷോഭകർ ഉള്ളിൽക്കടക്കുകയും തീവെക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് 750 പുതിയ ട്രൂപുകളെ അമേരിക്ക പശ്ചിമേഷയിലേക്ക് അയച്ചത്. കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യുഎസ് സൈനിക ക്യാമ്പിന് നേരെ ഹാഷിദ് അൽ ഷാബിയുടെ സായുധവിഭാഗമായ കത്തബ് ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സൈന്യത്തിന്റെ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഇറാഖിലും സിറിയയിലുമുള്ള 5 ഹിസ്ബുല്ല താവളങ്ങളിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതാണു യു.എസ് എംബസിയില്‍ പ്രതിഷേധിക്കാന്‍ കാരണം. നിലവില്‍ ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കാനായി 5,200 യുഎസ് സൈനികര്‍ ഇറാഖിലുണ്ട്. അതിനു പുറമെയാണീ പുതിയ 750 ട്രൂപുകളെ കൂടി ഈ മേഖലയില്‍ അമേരിക്ക വിന്യസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല