1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2016

സ്വന്തം ലേഖകന്‍: പശ്ചിമേഷ്യക്ക് സമാധാന പ്രതീക്ഷ നല്‍കി പാരീസില്‍ ചര്‍ച്ച തുടങ്ങി, പ്രതിഷേധവുമായി ഇസ്രയേല്‍. അറബ്, പാശ്ചാത്യ നാടുകളിലെ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ നടക്കുന്ന പലസ്തീന്‍, ഇസ്രായേല്‍ സമാധാന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല.

ചര്‍ച്ചക്കായി ക്ഷണിച്ചിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പങ്കെടുക്കാന്‍ തയാറായില്ല. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാനാവൂയെന്നും അതില്‍നിന്ന് ഒളിച്ചോടാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അവസരമൊരുക്കുകയാണ് പാരിസ് സമ്മേളനമെന്നും നെതന്യാഹു ആരോപിച്ചു. എന്നാല്‍ ചര്‍ച്ചക്കുള്ള ഫ്രാന്‍സിന്റെ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു.

സംഘര്‍ഷം പരിഹരിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാരിസിലെത്തിയിട്ടുണ്ട്. കാലങ്ങളായി തുടരുന്ന പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കുമിടയിലെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലന്‍ഡ് വ്യക്തമാക്കി.

1967 ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍, കിഴക്കന്‍ ജറൂസലം, വെസ്റ്റ്ബാങ്ക്, ഗസ്സ അതിര്‍ത്തി എന്നിവയുള്‍പ്പെട്ട സര്‍ക്കാര്‍ രൂപവല്‍ക്കണം എന്നാണ് പലസ്തീന്റെ പ്രധാന ആവശ്യം. ഈ സര്‍ക്കാറിന് തത്ത്വത്തില്‍ യു.എന്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇസ്രായേലിന്റെ സഹകരണം ആവശ്യമാണ്. ജറൂസലം തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നും വിഭജിക്കാനാകില്ലെന്നുമുള്ള കര്‍ശന നിലപാടിലാണ് ഇസ്രയേല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.